തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി മുതല്‍ 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് സ്നാക്സും ലഭിക്കും. ഉഡാന്‍ കഫെയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു വെര്‍ച്ച്വലായി ചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലെ ആദ്യ ഉഡാന്‍ കഫെയാണിത്.
വിമാനത്താവളങ്ങളിലെ ഭക്ഷണസാധനങ്ങളുടെ അമിതവിലയിൽ നിന്ന് സാധാരണക്കാരായ യാത്രക്കാർക്ക് ആശ്വാസമേകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഉഡാൻ യാത്രി കഫേ (UDAN Yatri Café). ഫെബ്രുവരി 20-ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഈ കഫേയുടെ ഉദ്ഘാടനം നടന്നു. വിമാനത്താവളങ്ങളിൽ സാധാരണയായി ലഭിക്കുന്നതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് ഇവിടെ ഭക്ഷണം ലഭ്യമാകുന്നത്. തിരുവനന്തപുരത്തിന് പുറമെ മംഗളൂരു, ഭുവനേശ്വർ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ വിമാനത്താവളങ്ങളിലും നിലവിൽ ഉഡാൻ കഫേകൾ പ്രവർത്തിക്കുന്നുണ്ട്
തിരുവനന്തപുരം വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്ട്ര ടെർമിനലുകളിൽ ഈ സൗകര്യം ലഭ്യമാണ്. മുമ്പ് ഒരു ചായക്ക് കുറഞ്ഞത് 150 രൂപയെങ്കിലും കൊടുക്കണമായിരുന്നു. ഈ വൻ വിലയ്ക്കാണ് ഉഡാൻ കഫേയിലൂടെ പരിഹാരമായത്. 20 രൂപ മുതൽ ആരംഭിക്കുന്ന ലഘുഭക്ഷണങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പിന്നിലെ ലക്ഷ്യം. കേന്ദ്ര വ്യോമയാന മന്ത്രാലയവും എയർപോർട്ട് അതോറിറ്റിയും ചേർന്ന് ഉഡാൻ യാത്രി കഫേകൾക്ക് തുടക്കം കുറിച്ചത്.
ഉഡാൻ കഫെ ഉദ്ഘാടനത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെ ‘ഡിജി യാത്ര’ (Digi Yatra) സേവനങ്ങളുടെ ഔദ്യോഗികമായ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. ആഭ്യന്തര യാത്രക്കാർക്ക് വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്ന ബയോമെട്രിക് അധിഷ്ഠിത സംവിധാനമാണിത്. യാത്രക്കാർക്ക് തങ്ങളുടെ തിരിച്ചറിയൽ രേഖകളും ബോർഡിംഗ് പാസും ഓരോ ഘട്ടത്തിലും പരിശോധനയ്ക്കായി നൽകുന്നതിന് പകരം, ഡിജി യാത്ര ആപ്പിൽ നേരത്തെ രജിസ്റ്റർ ചെയ്‌ത മുഖം തിരിച്ചറിയുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ സെക്യൂരിറ്റി ചെക്കുകൾ പൂർത്തിയാക്കാം.


