ന്യൂഡൽഹി: ന്യൂഡൽഹിയിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ നിർണായകമായ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഏഴ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ആദ്യമായി ഇന്ത്യയിലെത്തിയ ഷി ചിൻപിങ്, അതിർത്തി തർക്കങ്ങൾ, വ്യാപാരം, ഉഭയകക്ഷി നിക്ഷേപങ്ങൾ എന്നിവയിലാണ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലെത്തിയ ചൈനീസ് പ്രസിഡൻ്റിനെ ഹൃദ്യമായി സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷപദവിയിൽ ചൈന നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി രേഖപ്പെടുത്തി.
ഇന്ത്യ-ചൈന ബന്ധത്തിന്റെ സുഗമമായ മുന്നോട്ടുപോക്കിന് അതിർത്തി പ്രദേശങ്ങളിലെ സമാധാനവും ശാന്തതയും അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയിൽ ഊന്നിപ്പറഞ്ഞു. 2020-ലെ ഗൽവാൻ അതിർത്തി സംഘർഷങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലുണ്ടായ മരവിപ്പ് മാറ്റാൻ ഈ ചർച്ചകൾ സഹായിക്കുമെന്ന് ഇരു നേതാക്കളും പ്രത്യാശ പ്രകടിപ്പിച്ചു. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന് പരസ്പര ബഹുമാനം (Mutual Respect), പരസ്പര സംവേദനക്ഷമത (Mutual Sensitivity), പരസ്പര താല്പര്യം (Mutual Interest) എന്നീ മൂന്ന് കാര്യങ്ങൾ ഇരുരാജ്യങ്ങളും പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ കൈവരിച്ച പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. അടുത്തിടെ പുനരാരംഭിച്ച കൈലാസ മാനസരോവർ യാത്ര, സാംസ്കാരിക കൈമാറ്റങ്ങൾ, ബിസിനസ്സ് ബന്ധങ്ങൾ എന്നിവ കൂടുതൽ പ്രോത്സാഹിപ്പിക്കാൻ തീരുമാനമായി. ചൈനയുമായുള്ള ഇന്ത്യയുടെ വലിയ വ്യാപാര കമ്മി (Trade Deficit) കുറയ്ക്കുന്നതിനെക്കുറിച്ചും, വിപണി ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ചും സപ്ലൈ ചെയിൻ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.
ഇന്ത്യയും ചൈനയും പരസ്പരം വികസന താല്പര്യങ്ങളെ പിന്തുണയ്ക്കണമെന്നും നമ്മൾ ശത്രുക്കളല്ല, മറിച്ച് പങ്കാളികളാകേണ്ടവരാണെന്നും ഷി ചിൻപിങ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂൺ 15-ന് തൻ്റെ ജന്മദിനത്തിലാണ് ഇന്ത്യ സന്ദർശിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതെന്ന് ഷി ചിൻപിങ് വെളിപ്പെടുത്തി. കഴിഞ്ഞ
വർഷങ്ങളിലായി നമ്മൾ 21 തവണ പരസ്‌പരം കണ്ടുമുട്ടി. ഇത് ചൈന-ഇന്ത്യ ബന്ധത്തെ സുസ്‌ഥിരമായ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. തന്ത്രപരമായ കാഴ്‌ചപ്പാടോടെയാണ് ചൈന എപ്പോഴും ഇന്ത്യയുമായുള്ള ബന്ധത്തെ നോക്കിക്കാണുന്നത്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സാഹചര്യങ്ങൾ വ്യത്യസ്‌തമാണെങ്കിലും, നമുക്ക് പരസ്പരം പിന്തുണയ്ക്കാനും ഒന്നിച്ചു വിജയം കൈവരിക്കാനും പൊതുവായ വികസനം സാധ്യമാക്കാനും കഴിയുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു.
സംയുക്ത പ്രസ്താവന അംഗീകരിച്ചു ബ്രിക്സ്; ബ്രിക്സ് ആർക്കും എതിരല്ല എന്ന് നരേന്ദ്ര മോദി

