കൊച്ചി: എറണാകുളം തമ്മനത്ത് കുടിവെള്ള സംഭരണി തകർന്ന് അപകടം. കോർപറേഷൻ 45-ാം ഡിവിഷനിലെ 40 വർഷത്തോളം പഴക്കമുള്ള ജലസംഭരണി പുലർച്ചയോടെയാണ് തകർന്നത്. വാട്ടർ അതോറിറ്റിയുടെ ഒരു കോടി ലിറ്റർ ശേഷിയുടെ സംഭരണി തകർന്നതോടെ സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി. മതിലുകൾ തകർന്ന് റോഡിലേക്ക് വീണു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മഴ പെയ്ത് വെള്ളം കയറി എന്നാണ് ആദ്യം പ്രദേശവാസികൾ പറഞ്ഞത്. എന്നാല്‍ പിന്നീടാണ് ടാങ്ക് തകര്‍ന്നതാണ് എന്ന മനസിലായത്.
പുലർച്ചെ മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. 1.35 കോടി ലീറ്റർ ശേഷിയുള്ള ടാങ്കിൽ നിന്ന് വെള്ളം കുത്തിയൊലിക്കുകയായിരുന്നു. അപകട സമയം 1.15 കോടി ലീറ്റർ വെള്ളം സംഭരണിയിൽ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ട്. നിലവിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഉമ്മ തോമസ് എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അപകടത്തെ തുടർന്ന് നഗരത്തിൽ ഇന്ന് ജലവിതരണം മുടങ്ങും. കൊച്ചി നഗരത്തിൻറെ പലഭാഗത്തേക്കും വെള്ളമെത്തിക്കുന്ന ടാങ്കാണ് തകർന്നത്.



