ന്യൂഡൽഹി: കേരള തീരത്ത് വച്ച് തീപിടിച്ച ചരക്കുകപ്പലിൽ നിന്ന് 12 ചൈനീസ് നാവികരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തിയത് തങ്ങൾ ഒരിക്കലും മറക്കില്ലെന്ന് ചൈനീസ് ഡിഫൻസ് അറ്റാഷെ. ന്യൂഡൽഹിയിൽ നടന്ന ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (PLA) 99-ാം സ്ഥാപക വാർഷിക ചടങ്ങിലാണ് ഇന്ത്യയിലെ പുതിയ ചൈനീസ് ഡിഫൻസ് അറ്റാഷെയായ റിയർ അഡ്മിറൽ യു ജിയാൻ ഈ കൃതജ്ഞത രേഖപ്പെടുത്തിയത്.
2025 ജൂണിലാണ് ഈ സംഭവം നടന്നത്. സിംഗപ്പൂർ പതാകയുള്ള എം വി വാൻ ഹായ് 503 (MV Wan Hai 503) എന്ന കണ്ടെയ്നർ ചരക്കുകപ്പലിലാണ് തീപിടിത്തമുണ്ടായത്. കേരളത്തിലെ ബേപ്പൂരിനും അഴീക്കലിനും ഇടയിൽ ഉൾക്കടലിൽ വെച്ചാണ് കപ്പലിൽ തീപിടിത്തവും സ്ഫോടനവുമുണ്ടായത്. അപകടത്തിൽപ്പെട്ട കപ്പലിൽ കുടുങ്ങിയ ചൈനീസ് പൗരന്മാരെ ഇന്ത്യൻ കോസ്റ്റ് ഗാർഡും നാവികസേനയും ചേർന്ന് അതിവേഗത്തിലാണ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ സായുധ സേനകൾ തമ്മിലുള്ള ആശയവിനിമയവും സഹകരണവും കൂടുതൽ വർധിപ്പിക്കണമെന്ന് റിയർ അഡ്മിറൽ യു ജിയാൻ ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള ഭിന്നതകളേക്കാൾ വലുതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പൊതുവായ താത്പര്യങ്ങളെന്ന് അദ്ദേഹം ചടങ്ങിൽ ഓർമ്മിപ്പിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ സമയബന്ധിതവും പ്രൊഫഷണലുമായ രക്ഷാപ്രവർത്തനത്തെ പ്രശംസിച്ച അദ്ദേഹം, നയതന്ത്ര-സൈനിക ചാനലുകൾ വഴി ആശയവിനിമയം തുടരാൻ ചൈന ആഗ്രഹിക്കുന്നതായും കൂട്ടിച്ചേർത്തു.

