ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ സംഘത്തിലുണ്ടെന്ന് സംശയിക്കുന്ന ഒരാളെ സൈന്യം അറസ്റ്റ് ചെയ്തു. അഹമ്മദ് ബിലാൽ എന്നയാളെ ബൈസരൺ വാലിക്ക് സമീപത്ത് നിന്നുമാണ് അറസ്റ്റ് ചെയ്‌തത്. ഇയാളെ പിടികൂടുമ്പോൾ ധരിച്ചിരുന്നത് ബുള്ളറ്റ്‌പ്രൂഫ് ജാക്കറ്റായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എവിടെ നിന്നാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടിയതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. സുരക്ഷാ സേനയുടെ ചോദ്യങ്ങൾക്ക് ഇയാൾ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകുന്നത്. അതേസമയം ജാക്കറ്റ് എവിടെ നിന്ന് ലഭിച്ചെന്ന മറുപടിയും ഇയാൾക്കില്ല. പിടികൂടിയ ബിലാലിനെ സുരക്ഷാ സേന പൊലീസിന് കൈമാറി.
നേരത്തെ ജമ്മു കാശ്‌മീരിൽ പൂഞ്ചിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്ത് നിന്ന് പാകിസ്ഥാൻ പൗരനെ പിടികൂടിയിരുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെയാണ് അതിർത്തിയിൽ നിന്ന് പാക് പൗരനെ ഇന്ത്യൻ സൈന്യം പിടികൂടിയത്. ഇയാളെയും ചോദ്യം ചെയ്‌തു വരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പഞ്ചാബിലെ ഗുർദാസ്‌പുരിൽ നിന്ന് നിയമവിരുദ്ധമായി അതിർത്തി കടക്കാൻ ശ്രമിച്ച പാക്കിസ്ഥാൻ പൗരനെ ബിഎസ്എഫ് സംഘം പിടികൂടി ദിവസങ്ങൾക്കിപ്പുറമാണ് സമാനമായി പൂഞ്ചിൽ നിന്നും മറ്റൊരാളെയും പിടികൂടിയിരിക്കുന്നത്.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വീണ്ടും സ്‌ഫോടനം; ഏഴ് പാക് സൈനികര്‍ കൊല്ലപ്പെട്ടു.