വാഷിംഗ്‌ടൺ: ഇറാന്‍റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയിയെ (Mojtaba Khamenei) കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 10 മില്യൺ ഡോളർ (ഏകദേശം 84 കോടിയിലധികം രൂപ) പ്രതിഫലം പ്രഖ്യാപിച്ചു. മുജ്തബ ഖമനയിക്ക് പുറമെ ഇറാനിലെ മറ്റ് 9 ഉന്നത നേതാക്കൾക്കും അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മുജ്തബ ഖമനയിയുടെ ഒളിത്താവളത്തെക്കുറിച്ചോ നീക്കങ്ങളെക്കുറിച്ചോ വിവരം നൽകുന്നവർക്ക് 10 മില്യൺ ഡോളറാണ് പ്രതിഫലം. കൃത്യമായ വിവരം കൈമാറുന്നവർക്ക് വൻതുകയ്ക്ക് പുറമെ മറ്റൊരു രാജ്യത്തേക്ക് സുരക്ഷിതമായി താമസം മാറ്റാനുള്ള (Relocation) സൗകര്യവും അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്‌താബ ഖൊമേനിക്ക് പരിക്കേൽക്കുകയും ശരീരം തിരിച്ചറിയാനാകാത്ത തരത്തിൽ രൂപമാറ്റം വരികയും ചെയ്‌തിട്ടുണ്ടെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. വ്യോമാക്രമണത്തിൽ മുജ്‌താബയ്ക്ക് ഗുരുതര പരിക്കേറ്റെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് ഹെഗ്‌സെത്തിന്റെ പരാമർശം. അദേഹം ഇന്നലെ ഒരു പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നെങ്കിലും ശബ്ദമോ ദൃശ്യങ്ങളോ ഇല്ലായിരുന്നു. അത് കേവലം എഴുതി തയാറാക്കിയ പ്രസ്‌താവന മാത്രമായിരുന്നു. യു.എസ്-ഇസ്രയേൽ സംയുക്ത ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇറാൻ്റെ നേതൃത്വം ഒളിവിൽ പോയെന്നും ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാന് ധാരാളം ക്യാമറകളും ശബ്‌ദം റെക്കോഡ് ചെയ്യാനുള്ള അനവധി സംവിധാനങ്ങളുമുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് എഴുതി തയാറാക്കിയ പ്രസ്‌താവന. അയാൾ ഭയന്നിരിക്കുന്നു. അയാൾക്ക് പരിക്കേറ്റു. അയാൾ ഒളിച്ചിരിക്കുകയാണ്. അയാൾക്ക് ആധികാരികതയില്ല. ഇത് അവർക്കൊരു വിഷമസന്ധിയാണെന്നും പീറ്റ് ഹെഗ്സെത്ത് കൂട്ടിച്ചേർത്തു. ആരാണ് ഇറാൻ്റെ നേതൃത്വം വഹിക്കുന്നതെന്ന് ആരാഞ്ഞ ഹെഗ്ത്ത്, ഇറാന് പോലും അക്കാര്യം അറിയണമെന്നില്ലെന്നും പരിഹസിച്ചു.
ഇറാഖിന് മുകളിൽ തകർന്നുവീണ യുഎസ് സൈനിക വിമാനത്തിലുണ്ടായിരുന്ന 4 പേർ മരിച്ചു.
ഇറാഖിന് മുകളിൽ തകർന്നുവീണ യുഎസ് സൈനിക വിമാനം കെസി-135 ൽ ഉണ്ടായിരുന്ന ആറുപേരിൽ 4 പേർ മരിച്ചതായി യുഎസ്. ഇറാനെതിരായ ഓപ്പറേഷൻ എപിക് ഫ്യൂറി സൈനിക നീക്കത്തിന്റെ ഭാഗമായ സൈനിക വിമാനമാണു തകർന്നത്. വിമാനത്തിലുണ്ടായിരുന്ന ആറുപേരിൽ നാലുപേർ മരിച്ചെന്ന് സ്ഥിരീകരിച്ച യുഎസ്, വിമാനം തകർന്നത് വെടിവയ്പ്പിലല്ലെന്നും അറിയിച്ചു.
ഇന്നലെയും (മാർച്ച് 13, വെള്ളി) ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രായേലും ചേർന്ന് അതിശക്തമായ ആക്രമണങ്ങൾ നടത്തി. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡിലെ സൈനിക ലക്ഷ്യങ്ങൾ അമേരിക്കൻ സേന തകർത്തതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഇറാന്റെ എണ്ണ ഇൻഫ്രാസ്ട്രക്ചറുകൾ അടുത്തതായി ആക്രമിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇസ്രായേൽ പ്രതിരോധ സേന (IDF) ടെഹ്‌റാനിലെ ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ “അതിശക്തമായ” ആക്രമണങ്ങൾ ഇന്നലെ നടത്തി. നഗരമധ്യത്തിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ഒമാനിലെ ഡ്രോൺ ആക്രമണം: മരിച്ച രണ്ട് പേരും പരിക്കേറ്റ 11-ൽ 10 പേരും ഇന്ത്യക്കാർ


