ടെൽ അവിവ്: റജബ് ത്വയ്യിബ് ഉർദുഗാൻ്റെ കീഴിലുള്ള തുർക്കിയെയാണ് ഇറാനേക്കാൾ സൂക്ഷിക്കേണ്ടതെന്ന മുന്നറിയിപ്പുമായി ഇസ്രയേൽ മുൻ പ്രധാനമന്ത്രി നഫ്‌താലി ബെനറ്റ്. അമേരിക്കൻ-ജൂത സംഘടനകളുടെ തലവന്മാർക്കായി ജറുസലേമിൽ സംഘടിപ്പിച്ച ഒരു കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലിനെതിരെ തന്ത്രപരമായ ഭീഷണി ഉയർത്തുന്ന രാജ്യമാണ് തുർക്കി. തന്ത്രശാലിയും അപകടകാരിയുമായ ഒരു എതിരാളിയാണ് എർദോഗനെന്നും ബെനറ്റ് പറഞ്ഞു.
പ്രസിഡന്റ് തയ്യിപ് എർദോഗന്റെ നേതൃത്വത്തിൽ തുർക്കി ഇസ്രായേലിനെ വളയാൻ ശ്രമിക്കുന്ന സങ്കീർണ്ണവും അപകടകാരിയുമായ ഒരു എതിരാളിയായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തുർക്കി മറ്റൊരു ഇറാനാണ്. ‘തുർക്കിയിൽ നിന്ന് പുതിയൊരു ഭീഷണി ഉയർന്നു വരികയാണ്. തുർക്കിയും ഖത്തറും സിറിയയിൽ സ്വാധീനം ചെലുത്തിക്കഴിഞ്ഞു, മേഖലയിലുടനീളം സ്വാധീനം വർധിപ്പിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇറാന്റെ ഭീഷണിയേക്കാൾ വേഗത്തിൽ തുർക്കിയിൽ നിന്നുള്ള ഭീഷണി ഉയരുകയാണെന്നും അത് ഇസ്രായേലിന്റെ സുരക്ഷാ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
എർദോഗൻ തന്ത്രശാലിയും അപകടകാരിയുമാണ്. ഇസ്രയേലിനെ വളയാൻ അയാൾ ആഗ്രഹിക്കുന്നുണ്ടെന്നും രാജ്യം ഇനി ഒരിക്കലും കണ്ണടയ്ക്കരുതെന്നും നഫ്‌താലി ബെനറ്റ് വ്യക്തമാക്കി. ശത്രുതാപരമായൊരു സുന്നി അച്ചുതണ്ട് കെട്ടിപ്പടുക്കാൻ തുർക്കിയും ഖത്തറും ശ്രമിക്കുകയാണെന്നും ബെനറ്റ് ആരോപിച്ചു. ഇസ്ലാമിക് ബ്രദർഹുഡിനെ ഇരുരാജ്യങ്ങളും ചേർന്ന് പോഷിപ്പിക്കുകയാണ്. സൗദി അറേബ്യയെ നമുക്കെതിരെ തിരിക്കാനും ആണവ ശക്തിയുള്ള പാക്കിസ്ഥാനെ ഉൾപ്പെടുത്തി ഒരു ശത്രുതാപരമായ സുന്നി അച്ചുതണ്ട് രൂപീകരിക്കാനുമാണ് തുർക്കി ശ്രമിക്കുന്നതെന്നും ബെനറ്റ് പറഞ്ഞു.
ഇറാനിയൻ ഭരണകൂടം ദുർബലപ്പെട്ടെങ്കിലും പരാജയപ്പെട്ടിട്ടില്ല. ഇസ്രയേൽ-അമേരിക്കൻ സംയുക്ത ആക്രമണം ഇറാന്റെ ആണവ പദ്ധതിക്ക് കനത്ത ആഘാതമേൽപ്പിച്ചിട്ടുണ്ട്. എങ്കിലും ബാലിസ്റ്റിക് മിസൈലുകളും ആ ഭരണകൂടവും ഇപ്പോഴും നിലനിൽക്കുന്നുവെന്നും നഫ്‌താലി ബെനറ്റ് ചൂണ്ടിക്കാട്ടി. ഇസ്രായേലിനെ സംരക്ഷിക്കുന്നതിൽ നിലവിലെ നേതൃത്വം പരാജയപ്പെട്ടുവെന്നും രാജ്യത്ത് പുതിയ നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം ഇതോടൊപ്പം പറഞ്ഞു.


