പാലാ: മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകവും സുറിയാനി പാരമ്പര്യം ഉള്ളതും ഒന്നാം നൂറ്റാണ്ടു മുതൽ രാജ്യത്ത് നിലനിൽക്കുന്നതുമായ നസ്രാണി സമുദായത്തിൻ്റെ ഐക്യമുന്നേറ്റത്തിന് പാലാ ബിഷപ്‌സ് ഹൗസിൽ തുടക്കമായി. ഏഴ് നസ്രാണി സഭകളിൽ നിന്നുള്ള മെത്രാന്മാരും വൈദിക-അൽമായ പ്രതിനിധികളും പങ്കെടുത്ത സംഗമം ആധുനിക കേരളത്തിലെ ക്രൈസ്‌തവ ചരിത്രത്തിലെ നിർണായക അധ്യായമായി മാറി.
മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സംഗമം ഉദ്ഘാടനം ചെയ്‌തു. നസ്രാണികൾ ഒന്നിച്ചുനിൽക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദേഹം ഓർമ്മിപ്പിച്ചു. മതപരിവർത്തന നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാകുന്നില്ല എന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സമുദായത്തിനുണ്ടെന്നും ബാവാ കൂട്ടിച്ചേർത്തു.
വിഘടിച്ചു പോയ നസ്രാണി സമുദായത്തിന് സാധ്യമായ എല്ലാ മേഖലകളിലും ഒന്നിച്ചു പോകാമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് ബാവാ പറഞ്ഞു. നസ്രാണികളുടെ ഈ ഒത്തുചേരൽ വർഗീയതയല്ല, മറിച്ച് രാജ്യത്തിന് ബലം പകരാനുള്ളതാണെന്നും സഭകൾ ചെയ്യുന്ന സാമൂഹിക സേവനങ്ങളെ സംശയിക്കുന്നവർ വർദ്ധിച്ചുവരുന്നത് ഗൗരവകരമാണെന്നും കർദിനാൾ ചൂണ്ടിക്കാട്ടി.
സഭകളുടെ ഔദ്യോഗിക ഐക്യത്തേക്കാൾ എളുപ്പവും ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും അനിവാര്യവും സാമുദായികമായ സംഘടിക്കലാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചിതറിപ്പോയത് ഒന്നിച്ചു കൂടാനുള്ള കാരണമാകണമെന്നും മെത്രാൻ ഓർമ്മിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, യൂഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്താ, യാക്കോബായ സുറിയാനി സഭയിൽ നിന്നും കുര്യാക്കോസ് മാർ തിയോഫിലോസ് മെത്രാപ്പോലീത്താ, മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലിത്താ, മാർത്തോമ്മാ സുറിയാനി സഭയിൽ നിന്നും സഫ്രഗൻ മെത്രാപ്പോലീത്താ ജോസഫ് മാർ ബർണബാസ്, പൗരസ്ത്യ കൽദായ സുറിയാനി സഭ അധ്യക്ഷൻ മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്താ, സീറോ മലബാർ കത്തോലിക്കാ സഭയിൽനിന്നും മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്താ, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ എന്നിവർ സന്നിഹിതരായി അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തി.
കോശി കമ്മീഷൻ അംഗം ഡോ. ജേക്കബ് പുന്നൂസ് ഐപിഎസ്, മലബാർ സ്വതന്ത്ര്യസുറിയാനി (തൊഴിയൂർസഭ) അൽമായ ട്രസ്റ്റി ബിനോയി പി മാത്യൂ, സീറോ മലബാർ പബ്ളിക് കമ്മീഷൻ സെക്രട്ടറി ഫാ. ജെയിംസ് കൊക്കവയലിൽ, റ്റി. റ്റി മൈക്കിൾ, സീ ന്യൂസ് കോർഡിനേറ്റർ ലിസി കെ. ഫെർണാണ്ടസ്, നസ്രാണി ജാതൈക്യ സംഘം പ്രസിഡൻ്റ് ഷെവ. ഉമ്മച്ചൻ വേങ്കടത്ത് എന്നിവർ പ്രസംഗിച്ചു. നസ്രാണി വിഷയങ്ങൾ തുടർന്നും ചർച്ച ചെയ്യാൻ തുടർ യോഗങ്ങൾ കൂടണം എന്ന തീരുമാനത്തോടെ യോഗം അവസാനിച്ചു.


