കാൻബറ: കുട്ടികളുടെ കളിമണൽ ഉൽപ്പന്നങ്ങളിൽ അർബുദത്തിന് കാരണമാകുന്ന ആസ്ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ തലസ്ഥനമായ കാൻബറയിലെയും സമീപ പ്രദേശങ്ങളിലെയും അനേകം പൊതുവിദ്യാലയങ്ങൾ അടച്ചു. ഓസ്‌ട്രേലിയൻ കോംപറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) നിരവധി നിറമുള്ള മണൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചതിനെത്തുടർന്ന് ACT സർക്കാർ തിങ്കളാഴ്ച 70 പബ്ലിക് സ്കൂളുകൾ ആണ് അടച്ചത്. കളിമണലിലെ വിഷാംശം ആരോഗ്യത്തിന് കുറഞ്ഞ അപകടസാധ്യത മാത്രമാണ് ഉണ്ടാക്കുന്നതെന്ന് വിദ്യാഭ്യാസ ഡയറക്ടറേറ്റ് വിലയിരുത്തിയിട്ടുണ്ടെങ്കിലും സ്‌കൂളുകൾ പൂർണമായും അടച്ച് പരിശോധനയും ശുചീകരണവും നടത്താൻ തീരുമാനിക്കുകയായിരുന്നു.
ഇന്നും കാൻബറയിലെ ഇരുപത്തിയഞ്ച് പബ്ലിക് സ്കൂളുകൾ അടച്ചിടും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, മറ്റുള്ളവ തുറക്കും എന്നാണ് അറിയുന്നത്. വിദ്യാർഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ എന്ന നിലയിലാണ് സ്‌കൂളുകൾ അടച്ചത്. ടാസ്മാനിയയിലെയും സൗത്ത് ഓസ്‌ട്രേലിയയിലെയും ചില കത്തോലിക്കാ സ്കൂളുകളും ചൊവ്വാഴ്ച അടച്ചിടും എന്ന് എബിസി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ന്യൂ സൗത്ത് വെയിൽസ് സംസ്ഥാനത്തും മുൻകരുതൽ എന്ന നിലയിൽ എല്ലാ പൊതു വിദ്യാലയങ്ങൾക്കും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ന്യൂസിലാൻഡിലെ ചില സ്‌കൂളുകളിലും പരിശോധനകൾക്കായി ക്ലാസ് മുറികൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുണ്ട്.
കെമാർട്ട്, ടാർഗെറ്റ് എന്നീ സൂപ്പർമാർക്കറ്റുകളിൽ വിറ്റഴിച്ചിരുന്ന കളർ പ്ലേ സാൻഡ് ഉൽപ്പന്നങ്ങളിൽ ആസ്ബറ്റോസ് അംശം കണ്ടെത്തിയതിനെ തുടർന്ന് അവ തിരിച്ചുവിളിച്ചിരുന്നു. ഈ ഉൽപ്പന്നങ്ങൾ സ്കൂളുകളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌കൂളുകൾ അടച്ചത്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓഡിറ്റിൽ തിരിച്ചുവിളിച്ച കളിമണൽ ഉൽപ്പന്നങ്ങൾ ടെറിട്ടറിയിലെ 69 സ്കൂളുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. കൂടാതെ മറ്റ് മൂന്ന് സ്‌കൂളുകളിൽ ചെറിയ അളവിലും ഇവ ഉണ്ടായിരുന്നു. ആകെ പൊതുവിദ്യാലയങ്ങളിൽ 20 എണ്ണത്തിൽ മാത്രമാണ് ഈ ഉൽപന്നങ്ങൾ ഇല്ലാതിരുന്നത്.



