ഇസ്ലാമാബാദ്: 1979 ലെ ഇറാനിലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ആദ്യമായി അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ഉന്നതതല വെടിനിർത്തൽ ചർച്ചകൾക്ക് തുടക്കമായി. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ശനിയാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമാണ് നേതൃത്വം നൽകിയത്. ചർച്ചകളിലെ ഏറ്റവും പ്രധാനപ്പെട്ട തടസ്സമായി ഹോർമുസ് കടലിടുക്ക് തുടരുന്നു. കടലിടുക്ക് തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ ഇപ്പോഴും രൂക്ഷമായ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ടെന്ന് ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം റിപ്പോർട്ട് ചെയ്തു.
ചർച്ചകളിലെ ഏറ്റവും വലിയ തടസ്സം ഈ കടലിടുക്കിന്റെ നിയന്ത്രണമാണ്. കപ്പലുകളിൽ നിന്ന് ടോൾ പിരിക്കാനുള്ള ഇറാന്റെ നീക്കത്തെ അമേരിക്ക ശക്തമായി എതിർത്തു. ചർച്ചകൾ പുരോഗമിക്കവെ തന്നെ, ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യുന്ന പ്രക്രിയ തങ്ങൾ ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. തങ്ങളുടെ രണ്ട് യുദ്ധക്കപ്പലുകൾ മൈൻ നീക്കം ചെയ്യാനായി കടലിടുക്കിലൂടെ കടന്നുപോയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. അതേസമയം അമേരിക്കൻ യുദ്ധക്കപ്പലുകൾ കടലിടുക്കിൽ പ്രവേശിച്ചു എന്ന വാദത്തെ ഇറാൻ തള്ളിക്കളഞ്ഞു. ചർച്ചകളിൽ തങ്ങളുടെ സൈനിക നേട്ടങ്ങൾ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടിലാണ് ഇറാൻ.
ഇറാൻ വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിട്ടുള്ള തങ്ങളുടെ മരവിപ്പിച്ച ആസ്തികൾ (Frozen assets) അമേരിക്ക വിട്ടുനൽകാൻ സമ്മതിച്ചതായി ഇറാനിയൻ വൃത്തങ്ങൾ അവകാശപ്പെട്ടെങ്കിലും, അമേരിക്കൻ ഉദ്യോഗസ്ഥർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎസ്–ഇറാൻ ചർച്ച നിർണായക ഘട്ടത്തിലേക്ക് കടന്നെന്ന് സൂചനയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇറാന് സ്വീകാര്യമല്ലാത്ത കാര്യങ്ങൾ യുഎസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെയും ചർച്ചയുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണമൊന്നുമില്ല.
ഇസ്‌ലാമാബാദിൽ നടക്കുന്ന ചർച്ചയിൽ എന്തു തന്നെ സംഭവിച്ചാലും ഞങ്ങൾ ജയിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. “ഞങ്ങൾ ആ രാജ്യത്തെ പൂർണമായും പരാജയപ്പെടുത്തി. അതുകൊണ്ട് തന്നെ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ചിലപ്പോൾ അവർ ഒരു കരാർ ഉണ്ടാക്കിയേക്കാം. ചിലപ്പോൾ കരാർ ഉണ്ടാക്കണമെന്നില്ല. എന്നാൽ ഞങ്ങൾക്ക് അതൊരു വിഷയമല്ല. ഞങ്ങൾ വിജയിക്കും“- ട്രംപ് പറഞ്ഞു.

