Tuesday, March 31, 2026
Home » ശാഖികളാകെ പൂക്കൾ വിരിയുമ്പോൾ
കഥ - ശാഖികളാകെ പൂക്കൾ വിരിയുമ്പോൾ

ശാഖികളാകെ പൂക്കൾ വിരിയുമ്പോൾ

കഥ

by Editor
Send your news and Advertisements

ഓഫീസിൽ പുതിയതായി ജോയിൻ ചെയ്ത അയാൾ സുന്ദരനായിരുന്നു. തന്റെ സെക്ഷനിൽ മുഖാമുഖമായാണ് ഇരിപ്പ്. ദിവസങ്ങൾ കഴിയവേ അയാൾ തന്നെ ശ്രദ്ധിക്കുന്നതായി അവൾക്കു തോന്നി. അയാൾ കാണാതെ അയാളെ നോക്കുന്നത് അവൾക്കൊരു ശീലമായി. നോക്കാതിരിക്കാൻ എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല.
ഒരേ ഓഫീസിൽ ജോലി ചെയ്യുമ്പോൾ കൂടിക്കാഴ്ചകൾ ഒഴിവാക്കാനാവില്ല ല്ലോ…

അയാൾ ചിരിക്കുമ്പോൾ കണ്ണുകൾ പാതി അടയുകയും ചിരിയുടെ പ്രകാശം മുഖമാകെ പടരുകയും ചെയ്യും. അയാളുടെ നോട്ടവും സവിശേഷമായ ആ ചിരിയും പല തവണ അവഗണിച്ചെങ്കിലും തുടർന്നുള്ള ദിനങ്ങളിൽ അവളും പുഞ്ചിരി തിരികെ നൽകിത്തുടങ്ങ.വല്ലാത്തൊരു വശ്യതയുണ്ട് അയാളുടെ ചിരിക്ക്. ചിലപ്പോഴെന്തോ ആ ചിരിയിൽ വിഷാദം നിഴൽ പടർത്താറുണ്ട്… സംസാരിച്ചിട്ടില്ലെങ്കിലും അയാളുടെ സാമിപ്യം തന്നെ വിവശയാക്കാറുണ്ട്.

അപ്പോൾ ഒരു കടലു കുടിച്ചു വറ്റിക്കാനുള്ളത്ര ദാഹം തൊണ്ടയിലുണരും.

ഒരു വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങുന്ന സമയത്ത് അയാൾ ബാഗുമെടുത്തു അരികിലേയ്ക്കു വന്നു. ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങാനുള്ള തിടുക്കത്തിൽ അവളും ബാഗു കയ്യിലെടുത്തു….

തൊട്ടരികിലെത്തി മുഖവുരയൊന്നും കൂടാതെ അവളുടെ കണ്ണുകളിൽ നോക്കിപ്പറഞ്ഞു “എനിയ്ക്കു തടഞ്ഞു നിർത്താൻ കഴിയാത്ത ഏതോ ശക്തിയാൽ ഞാൻ നിന്നിൽത്തടഞ്ഞു വീഴുന്നു ആ ശക്തിയുടെ പേരു പ്രണയമെന്നാണോ എന്നു ചോദിയ്ക്കരുതു. എനിയ്ക്കറിയില്ല……”

തീക്കനൽ വാരിയെറിഞ്ഞ പോലുളള വാക്കുകൾ അവളെ പൊളിച്ചു കൊണ്ട് മേലാകെ ചിതറി വീണു.. അവൾക്കു എന്തു പറയണമെന്നറിയില്ലായിരുന്നു….

അയാൾ വീണ്ടും പറഞ്ഞു തുടങ്ങി “ഇയാള് സുന്ദരിയാണ്. പക്ഷേ സൗന്ദര്യമല്ല എന്നെ ആകർഷിച്ചതു…. ഞാനിക്കാലമത്രയും തേടി നടന്നതു കണ്ടു കിട്ടിയ പോലെ … ”

വിസ്മിത നേത്രയായി നിൽക്കുന്ന അവളെ ഒരിക്കൽക്കൂടി നോക്കി പുഞ്ചിരിച്ചു കൊണ്ട് അയാൾ നടന്നകന്നു. മോഹാലസ്യത്തോളമെത്തിയ ഒരു വിവശത അവളെ പൊതിഞ്ഞു…. നിലക്കണ്ണാടിയ്ക്കു മുന്നിൽ നിന്നു ഇന്നു രാവിലെയും അവൾ വിതുമ്പിക്കരഞ്ഞതോർത്തു…… ഇപ്പോഴും അവൾക്കു കരയണമെന്നു തോന്നി…. പുറത്തുചാടാൻ വെമ്പിയ ഒരു നിലവിളിയെ അവൾ ഉള്ളിലമർത്തി….

എത്ര പെണ്ണുകാണലുകൾ….. ഓരോ തവണയും ഒരുങ്ങിക്കെട്ടി ചായയുമായി ഓരോരുത്തരുടെ മുന്നിലെത്തി… പാവക്കുട്ടിയെപ്പോലെ നിൽക്കേണ്ടി വന്നിട്ടുള്ളതു അവൾ ഓർത്തു….. തന്റെ ഇരുണ്ട നിറം വന്നവർക്കാർക്കും ഇഷ്ടപ്പെട്ടില്ല…. ഇനിയും എനിയ്ക്കു വയ്യാ അമ്മേ… ഈ നാടകം… അച്ഛനോടും പറഞ്ഞേക്കൂ….. ആരും വരാതിരിയ്ക്കട്ടെയെന്നായിരുന്നു പിന്നീടുള്ള പ്രാർത്ഥന… മോഹങ്ങളും സ്വപ്നങ്ങളുമില്ലാത്ത ജീവിതമായിരുന്നു ഇന്നലെ. വരെ…

…. പ്രണയം പൊടുന്നനെ പൊട്ടി വീഴുന്ന മഴത്തുള്ളിയാണ്, ശിശിരത്തിലെ വസന്തംപോലെ’……

അങ്ങനെ പാടിയ കവി ആരാണു? ഓർമ്മയിൽ പരതി… ഖലിൽ ജിബ്രാൻ….. ഞാൻ പ്രണയത്തെക്കണ്ടെത്തിയിരിക്കുന്നു…. തനിയ്ക്കും ലോകത്തോടു വിളിച്ചു കൂവി പറയണമെന്നു തോന്നി….. കുന്നിറങ്ങി വീട്ടിലേയ്ക്കുള്ള വഴിയിലെത്തി…. പാതയോരമാകെ… വേലിപ്പടർപ്പുകളാകെ പൂവിട്ടു നിൽക്കുന്നെന്നവൾക്കു തോന്നി.

ശാഖികളാകെ പൂക്കൾ വിരിയുന്നതാണു പ്രണയം എന്ന് അവൾ സ്വയം പറഞ്ഞു.

അന്നാ പോൾ

You may also like

error: Content is protected !!