ആകസ്മികമായൊരു വേർപാട് സൃഷ്ടിച്ച ശൂന്യതയുടെ മരവിപ്പ്. ഒരുപാട് മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളുമൊക്കെ ബാക്കിയാക്കി ഒരു പടിയിറക്കം. കലാഭവൻ ജിമ്മി. കലാഭവനെന്ന കലാപ്രസ്ഥാനത്തിന്റെ പേര് കേൾക്കുമ്പോൾ ഓർമ്മയിലോടിയയെത്തുന്ന രണ്ടു പേരുകൾ. മണിയും ജിമ്മിയും. സ്‌കൂൾ തലംമുതൽ കൊയർഗാനങ്ങൾ ആലപിച്ചുകൊണ്ട് പേരെടുത്ത ഗായകൻ.
34 വർഷംമുൻപ് കലാഭവനിൽ പാടാനവസരം തേടിയെത്തിയ ജിമ്മിയ്ക്ക്, ആബേലച്ചനാണ് കലാഭവൻ ജിമ്മിയെന്ന പേരിട്ട് കൂടെനിർത്തിച്ചത്. ആബേലച്ചന്റെ “കുരിശിന്റെ വഴിയിൽ” എന്ന ഓഡിയോ കാസറ്റിൽ വാണിജയറാമിനൊപ്പം പാടിയ “കുരുശിൽമരിച്ചവനേ….” എന്ന ഗാനം ഇന്നും ലോകമലയാളികളുടെ ഇഷ്ടഗാനമാണ്.
1970 -ൽ തൃശൂർ ജില്ലയിലെ ആമ്പല്ലൂരിൽ ജനിച്ചു. തന്റെ തനതായ ശൈലിയിലൂടെയും നർമ്മബോധത്തിലൂടെയും കലാരംഗത്ത് സ്വന്തമായ ഒരിടം കണ്ടെത്തിയ ജിമ്മി “ആമ്പല്ലൂർ വോയ്സ്” എന്ന പ്രാദേശിക സമിതിയിലൂടെ കലാജീവിതം ആരംഭിച്ച് കൊച്ചിൻ കലാഭവൻ എന്ന പ്രശസ്തമായ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു.
ഏതുഗാനവും അനായാസമായി പാടിയിരുന്ന ജിമ്മി ഒട്ടേറെ പ്രശസ്ത ഗാനമേളസമിതികൾക്കായും പാടിയിട്ടുണ്ട്. എറണാകുളത്ത് കേരളസംഗീത നാടകഅക്കാദമിയുടെ അംഗീകാരം ലഭിച്ചിട്ടുള്ള കൊച്ചിൻ കലാനികേതൻ എന്ന മ്യൂസിക് & ഡാൻസ് സ്കൂൾ നടത്തിവരുകയായിരുന്നു ജിമ്മിയും ഭാര്യ ഷെർളിയും.
ഹരിഹരൻപിള്ള ഹാപ്പിയാണ് എന്നൊരു ചിത്രത്തിൽ മാത്രമേ അദ്ദേഹത്തിന് പാടാനവസരം കിട്ടിയുള്ളൂ. 2005 -ൽ ബൈ ദി പീപ്പിൾ എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. പലരും വിളിക്കാമെന്ന് വാക്കുകൊടുത്തിരുന്നെങ്കിലും പിന്നീടാരും ജിമ്മിയ്ക്ക് ചാൻസ് നല്കിയതുമില്ല. എന്നെന്നുമോർമ്മിക്കാൻ സിനിമയിൽ നല്ലൊരു മെലഡിയെന്ന സ്വപ്നവും ബാക്കിയാക്കി ജിമ്മി പടിയിറങ്ങിപ്പോയി.
2021 ഫെബ്രുവരി 6, ശനിയാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.
കലാഭവൻ ജിമ്മിയുടെ ഭാര്യ സിനി. മക്കൾ ജെറിൽ, ജിയ.
വിനോദ് കട്ടച്ചിറ


