”ഭ്രമാത്മക ഭാവനയുടെ പേരിലാണ് എന്റെ കൃതികൾക്ക് ഏറ്റവുമധികം പ്രശംസ കിട്ടുന്നുവെന്നത് എന്നെ വല്ലാതെ രസിപ്പിക്കുന്നു; എന്റെ കൃതികൾ ആകെയെടുത്തു നോക്കിയാൽ യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത ഒറ്റ വരി പോലും അതിൽ കണ്ടെടുക്കാനുണ്ടാവില്ല എന്നതാണു വസ്തുത. പ്രശ്നമെന്തെന്നാൽ കാടു കയറിയ ഭാവനയ്ക്കു സദൃശമാണ് കരീബിയൻ യാഥാർത്ഥ്യം എന്നതത്രെ!” – ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്
ഏറ്റവും പ്രശസ്തനായ മലയാളി സാഹിത്യകാരനാര്, എന്ന ചോദ്യത്തിന് “മാർക്വേസ്” എന്ന് തമാശയായി പറയാറുണ്ട് – അദ്ദേഹത്തിന്റെ പ്രശസ്തി അത്രമേൽ കേരളത്തിൽ പരന്നിരുന്നു… അദ്ദേഹത്തിന്റെ നിര്യാണവേളയിൽ (2014-ൽ) ‘സാഹിത്യ ലോകം‘ മലയാളം ലിറ്റററി ജേർണ്ണൽ ഒരു പ്രത്യേക പതിപ്പിറക്കിയതും ഓർക്കുന്നു. (അക്കാലത്ത് ഞാൻ അതിന്റെ എഡിറ്ററായിരുന്നു.) മാർക്വേസ്സിന്റെ മലയാളി ആരാധകരെക്കണ്ട് അസൂയമൂത്ത് കുപിതനായ ഒരു മലയാളി സാഹിത്യനായകൻ ആനുകാലികങ്ങളെ ചീത്ത പറഞ്ഞതും ഓർക്കുന്നു!
മാർക്വേസ്: വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ.
മാജിക്കൽ റിയലിസം വിദഗ്ദ്ധമായി തന്റെ കൃതികളിൽ കൂട്ടി ചേർത്ത വിശ്രുത ലാറ്റിനമേരിക്കൻ സാഹിത്യകാരനാണ് ഗബ്രിയേൽ ഗർസിയ മാർക്വേസ്.
1982-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം…
സ്പാനിഷ് ഭാഷയിൽ ഇദ്ദേഹം എഴുതിയ ‘ഏകാന്തതയുടെ നൂറ് വർഷങ്ങൾ’ (1967) എന്ന നോവൽ ഏറ്റവും കൂടുതൽ (നാലരക്കോടി) വിറ്റഴിഞ്ഞ ഒരു നോവൽ… ‘സിയൻ എനോസ് ഡി സോളിഡാഡ്‘ എന്ന് സ്പാനിഷ് പേര്. ‘ഏകാന്തതയുടെ ഒരു നൂറു വർഷങ്ങൾ‘ എഴുതി കഴിഞ്ഞ ശേഷം അതിന്റെ കയ്യെഴുത്തു പ്രതി പ്രസിദ്ധീകരിക്കാനായി പ്രസ്സിൽ എത്തിക്കാൻ അദ്ദേഹം പെടാപ്പാട് പെട്ട കാര്യം അദ്ദേഹം എഴുതിയ കാര്യം ഓർത്തുപോകുന്നു. പുസ്തകം പുറത്ത വന്ന ശേഷം! പിന്നീട് എല്ലാം ചരിത്രം…..
ഈ നോവൽ പിന്നീട് നാല്പതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുമുണ്ടായി. മലയാള പരിഭാഷ ആദ്യം ചെയ്തത്, ഡോ എസ്. വേലായുധന്‍ (ഡി.സി. ബുക്സ്). സാങ്കല്പിക ഗ്രാമമായ ‘മക്കോണ്ട‘യിലെ ബുവെണ്ടിയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് അതി പ്രസിദ്ധമായ ഈ നോവലിന്റെ ഇതിവൃത്തം.
കൊളംബിയയിലെ അറകാറ്റക്ക എന്ന ഗ്രാമത്തിൽ 1927 മാർച്ച് 6-ന് ആയിരുന്നു ജനനം, എങ്കിലും മാർക്വേസ് കൂടുതൽ ജീവിച്ചതും മെക്സിക്കോയിലും, യൂറോപ്പിലുമായിരുന്നു.
1958-ൽ മെഴ്‌സെഡസ് ബാര്‍ചായെ വിവാഹം കഴിച്ചു. പ്രശസ്ത ടെലിവിഷന്‍ സിനിമാ ഡയറക്ടറായ റൊഡ്രിഗോ ഗര്‍സിയ അടക്കം രണ്ടു മക്കളുണ്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരിക്കെ, 2014 ഏപ്രിൽ 17-ന് മെക്സിക്കോ സിറ്റിയിൽ അന്തരിച്ചു.
ആർ. ഗോപാലകൃഷ്ണൻ


