തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ കമ്മിഷനിങ് മെയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് തുറമുഖ അധികൃതർക്ക് ലഭിച്ചു. രാജ്യത്തിൻ്റെ ആദ്യ ട്രാൻസ്ഷിപ്പ്മെൻ്റ് കണ്ടെയ്നർ തുറമുഖമായാണ് വിഴിഞ്ഞം കമ്മിഷനിനിങ് ചെയ്യുന്നത്. ഡിസംബറിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങിയ തുറമുഖത്ത് റെക്കോർഡ് ചരക്ക് നീക്കം നടക്കുന്നതിനിടെയാണ് കമ്മീഷനിംഗ്.
ലോകത്തെ വമ്പൻ കപ്പലുകളെല്ലാം ഇതിനകം വിഴിഞ്ഞത്തെത്തിയിട്ടുണ്ട് എന്നതിനാൽ ഇനി കൂടുതൽ സാങ്കേതിക പരിശോധനകളൊന്നും കൂടാതെ കമ്മിഷൻ ചെയ്യാനാവും. ചരക്ക് നീക്കം തുടങ്ങി എട്ടുമാസത്തിനുള്ളിൽ റെക്കോർഡ് നേട്ടത്തിലാണ് വിഴിഞ്ഞം മുന്നേറുന്നത്. കണ്ടെയ്നർ നീക്കം അഞ്ചര ലക്ഷം കടന്നു. ദക്ഷിണേന്ത്യയിൽ ചരക്ക് നീക്കത്തിൽ ഒന്നാം സ്ഥാനത്തിപ്പോൾ വിഴിഞ്ഞമാണ്. പ്രതിമാസം കൈകാര്യം ചെയ്യുന്നത് ഒരു ലക്ഷത്തിലേറേ കണ്ടെയ്നറുകൾ ആണ്. രാജ്യത്തെ ആദ്യത്തെ ഓട്ടേമേറ്റഡ്/ സെമി ഓട്ടേമേറ്റഡ് ക്രെയ്ൻ സംവിധാനമുള്ളതാണ് നേട്ടത്തിൻറെ പ്രധാന കാരണം. 260 ലേറെ കപ്പലുകളാണ് ഇതിനകം ബെർത്ത് ചെയ്തത്. ലോകത്തിലേ ഏറ്റവും വലിയ കപ്പലുകളായ എംഎസ്‍സി തുർക്കിയും, എംഎസ് സിയുടെ ക്ലൗഡ് ജെറാർഡറ്റും ഇതിലുപ്പെടും. കഴിഞ്ഞ മാസം മാത്രം വിഴിഞ്ഞത്ത് ബർത്ത് ചെയ്തത് 53 കപ്പലുകളാണ്.
തുറമുഖത്തിന്റെ തുടർ ഘട്ടങ്ങളുടെ നിർമാണത്തിന് കേന്ദ്രത്തിൻ്റെ പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചിട്ടുണ്ട്. കടൽ നികത്തിയാണ് രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നത്. കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് 2000 മീറ്ററാക്കും. മുപ്പത് ലക്ഷം കണ്ടെയ്‌നർ വരെ വാർഷിക ശേഷിയുള്ള കണ്ടെയ്‌നർ യാർഡ് നിർമിക്കാൻ ആവശ്യമായ 77.17 ഹെക്ടർ വിസ്തൃതിയിലുള്ള ഭൂമിയാണ് ഡ്രഡ്‌ജിങിലൂടെ കടൽ നികത്തി കണ്ടെത്തുക. ആദ്യഘട്ടത്തിൽ 63 ഹെക്ടർ ഭൂമിക്കായി കടൽ നികത്തിയിരുന്നു. കമ്മിഷൻ ചെയ്‌ത ശേഷമേ 817.8 കോടിയുടെ കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുകയുള്ളൂ. കമ്മീഷൻ തിയ്യതിയാകുമ്പോഴും റെയിൽ-റോഡ് കണക്ടീവിറ്റി അടക്കം അനുബന്ധ നിർമ്മാണപ്രവർത്തങ്ങൾ ഇനിയും ബാക്കിയാണ്. കമ്മിഷൻ ചെയ്‌ത് പത്ത് വർഷത്തിന് ശേഷമാണ് സംസ്ഥാനത്തിന് വരുമാനം ലഭിച്ചുതുടങ്ങുക.