കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ തുടർനടപടി തുടങ്ങാൻ കൊച്ചിയിലെ വിചാരണ കോടതി. പരാതിയിൽ പറയുന്ന കുറ്റം നിലനിൽക്കുമെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോടതിയുടെ നടപടി. എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു. സെഷൻസ് കേസാക്കി നമ്പർ ഇടുകയാണ് അടുത്ത നടപടി. ശേഷം, ഒന്നാം പ്രതിയായ സിഎംആർഎൽ എംഡി ശശിധരൻ കർത്ത മുതൽ 11-ാം പ്രതിയായ മുഖ്യമന്ത്രിയുടെ മകൾ ടി.വീണ വരെയുള്ള എതിർ കക്ഷികൾക്ക് നോട്ടിസ് അയയ്ക്കും. ഇതിൽ നാലു പ്രതികൾ നാല് കമ്പനികളാണ്. അടുത്ത ആഴ്‌ച തന്നെ ഇതുമായി ബന്ധപ്പെട്ട് നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
114 രേഖകൾ അടക്കം വിശദമായി പരിശോധിച്ചാണ് കമ്പനി കാര്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതി ജഡ്ജി വിപിഎം സുരേഷ് ബാബു കുറ്റപത്രത്തിൽ കേസെടുത്തത്. കമ്പനി ചട്ടങ്ങളുടെ പരിധിയിൽ വരുന്നതിനാൽ ബിഎൻഎസ് പ്രകാരം നടപടികൾ പൂർത്തിയാക്കേണ്ടതില്ലെന്നു അറിയിച്ച കോടതി നേരിട്ട് സമൻസ് അയക്കാനുള്ള വിവരങ്ങൾ കുറ്റപത്രത്തിലുണ്ടെന്നും വ്യക്തമാക്കി. എല്ലാ പ്രതികൾക്കുമെതിരെ വിചാരണ നടത്താനുള്ള വിവരങ്ങൾ എസ്എഫ്ഐഒ കുറ്റപത്രത്തിലുണ്ടെന്നും എസ്എഫ്ഐഒ കുറ്റപത്രം പൊലീസ് കുറ്റപത്രത്തിനു സമാനമായി കണക്കാക്കുന്നുവെന്നും വിചാരണ കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.