ഇടുക്കി ജില്ലയിലെ മതമ്പയിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിയായ തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ 10:30 ഓടെ റബ്ബർ തോട്ടത്തിൽ ടാപ്പിംഗിന് പോയപ്പോഴാണ് പുരുഷോത്തമന് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ഉടൻതന്നെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ. രാവിലെ പുരുഷോത്തമനും മകനും ചേർന്ന ടാപ്പിങ് നടത്തുമ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. കാട്ടാന വരുന്നതു കണ്ട് പുരുഷോത്തമനും മകനും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. മകൻ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയായി. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനം വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്. ഏതാനും ആഴ്ചകൾക്ക് മുൻപ് പീരുമേട്ടിൽ ഒരു സ്ത്രീ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ഈ പ്രദേശത്തു തന്നെ മുൻപ് സോഫി എന്ന വീട്ടമ്മയും കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞിട്ടുണ്ട്. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങൾ പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാവുകയാണ്.