ബ്രസ്സല്‍സ്: ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിനെ (IRGC) ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി യൂറോപ്യൻ യൂണിയൻ. അൽ–ഖായിദ, ഐഎസ്, ഹമാസ് തുടങ്ങിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് റവല്യൂഷനറി ഗാർഡിനെയും ഉൾപ്പെടുത്തിയത്. 2026 ജനുവരി 29-ന് ബ്രസൽസിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് 27 അംഗരാജ്യങ്ങളും ചേർന്ന് ഐക്യകണ്ഠേന തീരുമാനം കൈക്കൊണ്ടത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങൾ നേരത്തെ തന്നെ IRGC-യെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെയുണ്ടായ ക്രൂരമായ അടിച്ചമർത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് പ്രധാന കാരണമായി യൂറോപ്യൻ യൂണിയൻ ചൂണ്ടിക്കാട്ടുന്നത്. സ്വന്തം ജനതയിൽപ്പെട്ട ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഏതൊരു ഭരണകൂടവും നാശത്തിലേക്കാണ് നീങ്ങുകയെന്ന് യൂറോപ്യൻ കമ്മിഷൻ വൈസ് പ്രസിഡന്റും ഇയു വിദേശനയ വിഭാഗം അധ്യക്ഷയുമായ കായ കാലസ് പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ ഈ നടപടി യുക്തിരഹിതവും നിരുത്തരവാദപരവുമാണെന്ന് ഇറാൻ വിമർശിച്ചു. ഇതിന് കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ യൂണിയന്റെ നടപടിക്ക് മറുപടിയായി ഇ യു -വുമായി ബന്ധപ്പെട്ട വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ ഇറാൻ സമാനമായ ഉപരോധങ്ങൾ ഏർപ്പെടുത്തിയേക്കാം.
ഈ നടപടി ഇറാനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. ഇറാനുമായുള്ള ആണവ കരാർ (JCPOA) പുനരുജ്ജീവിപ്പിക്കാനുള്ള ചർച്ചകൾ ഇതോടെ ഏതാണ്ട് പൂർണ്ണമായും നിലച്ചു. തങ്ങളുടെ സൈന്യത്തെ ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയവരുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ.



