ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ യുഎഇയിലും ഖത്തറിലും ഇത്തവണ പെരുന്നാൾ നമസ്കാരത്തിന് ഈദ് ഗാഹുകൾ ഉണ്ടാകില്ലെന്ന് റിപ്പോർട്ടുകൾ. നിലവിലെ സാഹചര്യത്തിൽ ഈ രാജ്യങ്ങളിലെ പള്ളികളിൽ മാത്രമായിരിക്കും പെരുന്നാൾ നമസ്കാരം നടക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഖത്തറിൽ പൊതുപരിപാടികൾ, വിനോദ പരിപാടികൾ, റമദാൻ ടെന്റുകൾ എന്നിവ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. യുദ്ധം കാരണം പല വിമാന സർവീസുകളും റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിട്ടുണ്ട്. ഒമാൻ എയർ ഉൾപ്പെടെയുള്ള എയർലൈനുകൾ മാർച്ചിൽ സർവീസുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് മാർച്ച് 17 മുതൽ 23 വരെയും, യുഎഇയിൽ മാർച്ച് 19 മുതൽ 22 വരെയും പെരുന്നാൾ അവധികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ യുഎഇയും ഖത്തറും പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണ്.
അതിനിടെ ഇന്ന് ദുബൈയിൽ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടുണ്ട്. വ്യോമപ്രതിരോധം സജ്ജമെന്ന് അധികൃതർ അറിയിച്ചു. അതിനിടെ ഹൊർമുസ് കടലിടുക്കിന്‍റെ സുരക്ഷക്ക് യുഎസ് നടത്തുന്ന പരിശ്രമങ്ങളിൽ പങ്കാളിയായെക്കുമെന്ന് യുഎഇ അധികൃതർ പറഞ്ഞു. യുഎഇയിലെ ഫുജൈറ തീരത്ത് നങ്കൂരമിട്ടിരുന്ന ഒരു ടാങ്കറിന് നേരെ പ്രൊജക്റ്റൈൽ ആക്രമണം ഉണ്ടാവുകയും കപ്പലിന് ചെറിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു.
ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തീരപ്രദേശങ്ങളിൽ തങ്ങൾ ശക്തമായ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തുന്ന ഇറാന്റെ ആന്റി-ഷിപ്പ് മിസൈൽ കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെച്ചതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. കപ്പൽ വേധ മിസൈൽ ഡിപ്പോകൾ ആക്രമിച്ചു. ഭൂഗർഭ വേധ ബോംബുകൾ പ്രയോഗിച്ചെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
അതേസമയം ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കയെ പിന്തുണയ്ക്കാൻ വിമുഖത കാണിക്കുന്ന യൂറോപ്യൻ സഖ്യകക്ഷികളുടെ നിലപാടിൽ ട്രംപ് നിരാശനാണെന്ന് യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം പറഞ്ഞു. ട്രംപ് ഇത്രയും ദേഷ്യപ്പെടുന്നത് താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ആണവായുധം നിർമിക്കുന്നത് തടയേണ്ടത് യുഎസിന്‍റെ മാത്രം ആവശ്യമാണെന്ന തരത്തിലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ സമീപനം വളരെ ദയനീയമാണെന്നും സെനറ്റർ കുറ്റപ്പെടുത്തി. ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിന് മറുപടിയായി ഇറാൻ അടച്ചിട്ട ഹോർമുസ് ജലപാത സുരക്ഷിതമാക്കാൻ സഹായിക്കണമെന്നാണ് ട്രംപ് സഖ്യകക്ഷികളോട് ആവശ്യപ്പെട്ടത്.
പുതുവത്സരമായ നൗറൂസ് ആഘോഷിക്കാൻ ഇറാനിയൻ ജനങ്ങളോട് ബെഞ്ചമിൻ നെതന്യാഹു


