ജെറുസലേം: പുതുവത്സരമായ നൗറൂസ് ആഘോഷിക്കാൻ ഇറാനിയൻ ജനങ്ങളോട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടു. പേർഷ്യൻ പുതുവത്സരമായ നൗറൂസ് (Nowruz) പ്രമാണിച്ച് ഇറാനിലെ ജനങ്ങൾക്ക് ആശംസകൾ നേർന്നുകൊണ്ട് ബെഞ്ചമിൻ നെതന്യാഹു വീഡിയോ സന്ദേശം പുറത്തുവിട്ടു. ഇറാനിലെ “ധീരരായ ജനതയ്ക്ക്” അദ്ദേഹം പുതുവത്സരാശംസകൾ നേർന്നു.
ഇരുട്ടിന് മേൽ വെളിച്ചവും തിന്മയ്ക്ക് മേൽ നന്മയും വിജയം നേടുമെന്ന ഇറാനിയൻ ജനതയുടെ പൗരാണിക വിശ്വാസത്തെ അദ്ദേഹം വീഡിയോയിൽ പരാമർശിച്ചു. ഇസ്രായേൽ ഡിഫെൻസ് ഫോഴ്‌സ് ഇറാനെ മുകളിൽ നിന്നും വീക്ഷിക്കുകയാണെന്നും തീവ്രവാദികളെ ലക്‌ഷ്യം വെച്ച് ആക്രമണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഭരണകൂടവും ഇസ്രായേലും തമ്മിൽ വൻ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലും, നെതന്യാഹുവിൻ്റെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ച ചില അഭ്യൂഹങ്ങൾക്കിടെയിലും ആണ് ഇറാനിലെ സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ഈ സന്ദേശം വന്നതെന്നത് ശ്രദ്ധേയമാണ്.
സെൻട്രൽ ഏഷ്യയിലെയും മിഡിൽ ഈസ്റ്റിലെയും കോടിക്കണക്കിന് ആളുകൾ ആഘോഷിക്കുന്ന പുരാതനമായ ഒരു വസന്തകാല ഉത്സവമാണ് നൗറൂസ് (Nowruz). പേർഷ്യൻ ഭാഷയിൽ ‘നൗ’ (Now) എന്നാൽ ‘പുതിയത്’ എന്നും ‘റൂസ്’ (Ruz) എന്നാൽ ‘ദിവസം’ എന്നുമാണ് അർത്ഥം. അതായത് “പുതിയ ദിവസം”. മൂവായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് പുരാതന പേർഷ്യയിലാണ് (ഇന്നത്തെ ഇറാൻ) ഈ ആഘോഷം ആരംഭിച്ചത്. ഇറാൻ കൂടാതെ അഫ്ഗാനിസ്ഥാൻ, കുർദിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ പാർസി സമൂഹത്തിനിടയിലും ഇത് വലിയ രീതിയിൽ ആഘോഷിക്കപ്പെടുന്നു. ഈ വർഷത്തെ യുദ്ധസാഹചര്യത്തിൽ, നെതന്യാഹു ഈ ആഘോഷത്തെ പരാമർശിച്ചത് ഇറാനിയൻ ഭരണകൂടത്തെ മാറ്റിനിർത്തി ജനങ്ങളിലേക്ക് നേരിട്ട് എത്താനുള്ള ഒരു രാഷ്ട്രീയ തന്ത്രം കൂടിയായാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം യുദ്ധം പത്തൊൻപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ടെഹ്‌റാനിലെയും ബെയ്‌റൂട്ടിലെയും (ലെബനൻ) തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ ആക്രമണം തുടരുകയാണ്. ഇതിനു തിരിച്ചടിയായി ഇറാൻ ഇസ്രായേലിലേക്ക് മിസൈൽ വർഷം നടത്തി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ മിസൈൽ വർഷത്തിൽ ടെൽ അവീവിനു സമീപം രണ്ട് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
തെക്കൻ ലബനനിൽ ഇസ്രായേൽ കരസേനാ നീക്കം ശക്തമാക്കിയിരിക്കുകയാണ്. ആക്രമണങ്ങളിൽ അഞ്ച് ലബനീസ് സൈനികർക്ക് പരിക്കേൽക്കുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധം രൂക്ഷമായതോടെ ലബനനിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം പത്ത് ലക്ഷം കടന്നു.
ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയും ബാസിജ് കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടു.


