ടെഹ്‌റാൻ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (SNSC) സെക്രട്ടറി അലി ലാരിജാനിയും, ബാസിജ് സേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടു. മരണവാർത്ത ഇറാൻ സ്ഥിരീകരിച്ചു. ഖമനെയിക്ക് ശേഷം ഇറാനിലെ ഏറ്റവും വലിയ രാഷ്ട്രീയ വ്യക്തിത്വമാണ് ലാറിജാനി. ഫെബ്രുവരി 28-ന് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ നേതൃനിരയിലുണ്ടായ ഏറ്റവും വലിയ ആഘാതമായാണ് ഈ വധങ്ങൾ വിലയിരുത്തപ്പെടുന്നത്.
ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടത്. ഇറാന്റെ ഉന്നത സുരക്ഷാ നയതന്ത്രജ്ഞനായിരുന്ന അദ്ദേഹം, ഫെബ്രുവരിയിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിശ്വസ്തനായിരുന്നു. ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗരക്ഷകരും കൊല്ലപ്പെട്ടതായി ഇറാന്റെ സുരക്ഷാ കൗൺസിൽ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമയേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ലാറിജാനിയുടെ കൈകളിലായിരുന്നു. സുരക്ഷാ മേധാവിയെ ലക്ഷ്യം വെച്ചുള്ള ആക്രമണം ഇറാന് കനത്ത തിരിച്ചടിയാണ്. ഇറാനിലെ മിസൈല്‍ നിര്‍മ്മാണ കേന്ദ്രങ്ങളും സൈനിക സ്ഥാപനങ്ങളും ലക്ഷ്യമിട്ട് തെഹ്റാനിലും ഷിറാസ്, തബ്രിസ് നഗരങ്ങളിലും ഒരേസമയം വ്യോമാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്.
ഇറാന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ബാസിജ് ഫോഴ്സിന്റെ തലവനായിരുന്നു ഗുലാംറേസ സുലൈമാനി. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സാണ് സുലൈമാനിയുടെ മരണവാർത്ത ആദ്യം പുറത്തുവിട്ടത്. പിന്നീട് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളും ഇത് സ്ഥിരീകരിച്ചു. ഇറാനിലെ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച സുലൈമാനിയും മറ്റ് നിരവധി ഉന്നത ഉദ്യോഗസ്ഥരും അദേഹത്തോടൊപ്പം കൊല്ലപ്പെട്ടതായി ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു.
ബാസിജിന്റെ ആസ്ഥാനങ്ങൾ തകർത്തതിനെ തുടർന്ന് പുതുതായി നിർമിച്ച താൽക്കാലിക ക്യാമ്പിൽ വെച്ചാണ് സുലൈമാനിയെ ഇസ്രയേൽ വകവരുത്തിയത്. കൊല്ലപ്പെട്ട പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ വലംകൈയായിരുന്ന അലി ലാരിജാനിയെ ലക്ഷ്യമിട്ടാണ് ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാനിയൻ നേതാക്കൾക്ക് പുറമെ പാലസ്‌തീനിയൻ ഇസ്ലാമിക് ജിഹാദ് നേതാവ് അക്രം അൽ അജൗറിയും സംഘവും ബുധനാഴ്‌ച നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൈന്യം കരുതുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.


