ലണ്ടൻ: ബ്രിട്ടീഷ് മുൻ രാജകുമാരൻ ആൻഡ്രൂ മൗണ്ട്ബാറ്റൺ വിൻഡ്‌സർ അറസ്റ്റിൽ. അറുപത്താറാം ജന്മദിനത്തിലാണ് സാൻഡ്രിങ്ഹാം എസ്റ്റേറ്റിലെ വസതിയിൽ നിന്ന് തേംസ് വാലി പൊലീസ് ആൻഡ്രൂവിനെ അറസ്റ്റ് ചെയ്‌തത്. ഫെബ്രുവരി 19-ന് പുലർച്ചെ ആറ് പൊലീസ് വാഹനങ്ങളാണ് ആൻഡ്രൂവിൻ്റെ വസതിയിൽ എത്തിയത്. ജെഫ്രി എക്സ്റ്റീൻ കേസിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് കേസ്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധവും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ ‘എപ്സ്റ്റീൻ ഫയലുകളിലെ’ വെളിപ്പെടുത്തലുകളുമാണ് അദ്ദേഹത്തെ കുരുക്കിലാക്കിയത്. ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിൻ്റെ പേരിൽ ആൻഡ്രൂവിനെതിരേ അന്വേഷണം നടന്നു വരികയായിരുന്നു. ആൻഡ്രൂ ‘ട്രേഡ് എൻവോയ്’ ആയിരുന്ന കാലത്ത് എക്സ്റ്റീനുമായി രഹസ്യരേഖകൾ പങ്കുവെച്ചെന്നാണ് പരാതി. കൃത്യമായ വിലയിരുത്തലുകൾക്ക് ശേഷമാണ് പോലീസ് ആൻഡ്രൂവിൻ്റെ അറസ്റ്റിലേക്ക് കടന്നതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെഫ്രി എപ്സ്റ്റീൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ശേഷവും ആൻഡ്രൂ രാജകുമാരൻ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം തുടർന്നുവെന്നാണ് രേഖകൾ വിശദമാക്കുന്നത്.
രാജകുമാരൻ്റെ മോശം പെരുമാറ്റം വിശദമാക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇരുവരും തമ്മിൽ സ്ത്രീകളെ കൈമാറ്റം ചെയ്യുന്നത് അടക്കം ചർച്ച ചെയ്തിരുന്നു. അടുത്തിടെ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട എക്സ്റ്റീൻ ഫയൽസിലെ ഏറ്റവും പുതിയ രേഖകളിലും ആൻഡ്രൂവിന്റെ വിവാദ ചിത്രങ്ങളുണ്ടായിരുന്നു. ആൻഡ്രൂ ഒരു യുവതിയുമായി അടുത്തിടപഴകുന്ന ചിത്രങ്ങളാണ് ഒടുവിലായി പുറത്തു വന്നത്.
നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് ചാൾസ് രാജാവ് സ്വീകരിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവാദങ്ങളെത്തുടർന്ന് ആൻഡ്രൂവിന്റെ ഔദ്യോഗിക പദവികളും സൈനിക സ്ഥാനങ്ങളും നേരത്തെ തന്നെ റദ്ദാക്കിയിരുന്നു. ആൻഡ്രൂ യു.എസ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ആവശ്യപ്പെട്ടിരുന്നു. നിർണായ രേഖകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.


