ന്യൂഡൽഹി: ശ്രീലങ്കയിൽ കനത്ത നാശം വിതച്ച ദിത്വ ചുഴലിക്കാറ്റിൽ മരണസംഖ്യ 200 ആയി.176 പേരെ ഇനിയും കണ്ടെത്താനുണ്ട്. മരണസംഖ്യ ഉയരുമെന്ന് അധികൃതർ അറിയിച്ചു. ദുരന്തത്തെ നേരിടാൻ ശ്രീലങ്ക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്ട്ര സഹായം തേടുകയും ചെയ്തു. കനത്ത മഴയിൽ 15,000ൽ അധികം വീടുകൾ തകർന്നു. 78,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും വേഗത്തിലാക്കാൻ ശ്രീലങ്കൻ പ്രസിഡൻ്റ് നിർദേശം നൽകി. സൈന്യം, നാവിക സേന, വ്യോമ സേന എന്നിവരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്. ഇന്ത്യൻ നാവിക സേനയുടെ മൂന്നു കപ്പലുകളും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.
ശ്രീലങ്കയിൽ കനത്ത നാശനഷ്‌ടം വിതച്ച ദിത്വാ ചുഴലിക്കാറ്റ് (ditwah cyclone) ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും. തമിഴ്‌നാട്, പുതുച്ചേരി ആന്ധ്രാപ്രദേശ് തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. മേഖലകളിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്‌നാട്, പുതുച്ചേരി ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപ്പുറം, ചെങ്കൽപ്പട്ട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. വിവിധയിടങ്ങളിൽ ശക്തമായ വേലിയേറ്റവും കനത്ത കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ ജില്ലകളിൽ എൻഡിആർഎഫ്, എസ്‌ഡിആഞഎഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തിൽ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്.


