തെലങ്കാന: ഇന്ന് (തിങ്കളാഴ്ച) രാവിലെ രംഗറെഡ്ഡി ജില്ലയിൽ തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിജിഎസ്ആർടിസി) ബസ് അമിതവേഗതയിൽ വന്ന ട്രക്കുമായി കൂട്ടിയിടിച്ച് 20 ഓളം പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബസിൽ 70 ലധികം യാത്രക്കാരുണ്ടായിരുന്നു. ഹൈദരാബാദ്-ബിജാപൂർ ഹൈവേയിൽ ആണ് യാത്രാ ബസ് ചരൽ നിറച്ച ട്രക്കുമായി കൂട്ടിയിടിച്ചത്. ഹൈദരാബാദിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയാണ് തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല.
വികാരാബാദ് ജില്ലയിലെ തണ്ടൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ബസ് നിർമ്മാണ സാമഗ്രികൾ നിറച്ച ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ട്രക്കിൽ കയറ്റിയ കരിങ്കൽ ചരൽ ബസിലേക്ക് മറിഞ്ഞ് നിരവധി യാത്രക്കാർ മണ്ണിനടിയിലായി. അപകടത്തിൽ മരിച്ചവരിൽ 10 മാസം പ്രായമുള്ള കുഞ്ഞ്, 10 സ്ത്രീകൾ, രണ്ട് ഹെവി വാഹനങ്ങളുടെയും ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. അപകടത്തിൽ പരിക്കേറ്റ നിരവധി യാത്രക്കാരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിക്കേറ്റവരെ പുറത്തെടുക്കാൻ പോലീസും രക്ഷാപ്രവർത്തകരും പാടുപെട്ടു. മൃതദേഹങ്ങൾ വീണ്ടെടുക്കാൻ രക്ഷാപ്രവർത്തകർക്ക് ബസ് മുറിച്ച് അകത്ത് കടക്കേണ്ടിവന്നു.



