ഹോങ്കോങ്: ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ചാർട്ടർ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിൽ വീണ് വിമാനത്താവള ജീവനക്കാരായ രണ്ടുപേർക്ക് ദാരുണാന്ത്യം. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ദുബായിൽ നിന്ന് പുറപ്പെട്ട വിമാനമാണ് ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
പ്രാദേശിക സമയം തിങ്കൾ പുലർച്ചെ 3.50-നായിരുന്നു അപകടമുണ്ടായതെന്നാണ് ഹോങ്കോങ് വിമാനത്താവള അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നത്. വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരെയും ഉടൻതന്നെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ ഏഷ്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഹോങ്കോങ് വിമാനത്താവളത്തിൻ്റെ മൂന്ന് റൺവേകളിൽ ഒന്ന് താൽക്കാലികമായി അടച്ചു. അപകടത്തിൽപ്പെട്ട വിമാനം ഭാഗികമായി വെള്ളത്തിനടിയിലായതിൻ്റെ ചിത്രവും പുറത്തു വന്നിട്ടുണ്ട്.
32 വർഷം പഴക്കമുള്ള തുർക്കി കാർഗോ എയർലൈൻ എയർ എസിടി ബോയിങ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിനുള്ളിൽ ചരക്കില്ലായിരുന്നു എന്നാണ് വിവരം. ഇതിന് മുമ്പ് 1999 ലുണ്ടായ ചുഴലിക്കാറ്റിൽ ഹോങ്കോങ് വിമാനത്താവളത്തിൽ ചൈന എയർ ലൈൻസിൻ്റെ വിമാനം തലകീഴായി മറിഞ്ഞ് മൂന്ന് പേർ മരിച്ചിരുന്നു.



