കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു. ശ്രീനഗറിൽനിന്ന് ഡൽഹിയിലേക്കും അവിടെനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും എത്തിച്ച മൃതദേഹം സംസ്ഥാന സർക്കാരിനു വേണ്ടി മന്ത്രി പി. പ്രസാദും ജില്ലാ കലക്ടർ എൻ.എസ്.കെ.ഉമേഷും ചേർന്നാണ് ഏറ്റുവാങ്ങിയത്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎമാരായ ടി. ജെ. വിനോദ്, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി, ആന്റണി ജോൺ, ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ തുടങ്ങിയവരടക്കം ഒട്ടേറെ പേരാണ് മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.
മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കും. 2 ദിവസത്തിന് ശേഷം അമേരിക്കയിലുള്ള സഹോദരൻ എത്തിയതിന് ശേഷമായിരിക്കും സംസ്കാരം. വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച രാവിലെ 11 ന് ഇടപ്പള്ളി പൊതു ശ്‌മശാനത്തിൽ സംസ്കാരം നടത്തും.
വിനോദയാത്രയുടെ ഭാഗമായി കാശ്മീരിലെത്തിയ എൻ. രാമചന്ദ്രനെ ഭീകരർ വെടിവെച്ച് കൊന്നത് മകളുടെ മുന്നിൽവെച്ചായിരുന്നു. തിങ്കളാഴ്‌ചയാണ് രാമചന്ദ്രനും കുടുംബവും കൊച്ചിയിൽ നിന്ന് കാശ്‌മീരിലേക്ക് പോയത്. ഭാരതീയ വിദ്യാഭവനിലെ അധ്യാപികയായ ഭാര്യ ഷീലയും മകൾ അശ്വതിയും രണ്ട് പേരക്കുട്ടികളും അടങ്ങുന്ന സംഘമാണ് കാശ്മീരിലേക്ക് പോയിരുന്നത്. ദുബായിലായിരുന്ന അശ്വതി കുറച്ച് ദിവസം മുൻപാണ് നാട്ടിലെത്തിയത്. പ്രവാസിയായിരുന്ന രാമചന്ദ്രൻ ഒരു വർഷം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്.
സേനകളോട് സജ്ജമാകാൻ നിർദ്ദേശം, സിന്ധു നദീജല കരാർ മരവിപ്പിച്ചു, പാക്കിസ്ഥാനികൾ ഉടൻ ഇന്ത്യ വിടണം.