ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലുടനീളം നടന്ന മൂന്ന് ചാവേർ ബോംബ് സ്ഫോടനങ്ങളിൽ ക്വറ്റയിലെ രാഷ്ട്രീയ റാലിയിൽ പങ്കെടുത്ത 14 പേർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറൻ ബലൂചിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെയുണ്ടായ ചാവേർ ആക്രമണത്തിലാണ് 14 പേർ കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടിയുടെ പരിപാടി കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് ക്വറ്റയിൽ സ്ഫോടനമുണ്ടായത്. 40 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരിൽ ഏഴ് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച ബലൂചിസ്ഥാനിൽ ഇറാൻ അതിർത്തിയിലുണ്ടായ മറ്റൊരു സ്ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വയിൽ ഉണ്ടായ മറ്റൊരു ആക്രമണത്തിൽ ആറ് സൈനികരാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനിലെ ഏറ്റവും വലുതും വിഭവ സമൃദ്ധവുമായ പ്രവിശ്യയാണ് ബലൂചിസ്ഥാൻ, എന്നാൽ പാക്കിസ്ഥാനിലെ ഏറ്റവും ദരിദ്രവും, മാനവ വികസന സൂചികകളിൽ പതിവായി ഏറ്റവും താഴ്ന്ന റാങ്കുകളിലുമാണ് ബലൂചിസ്ഥാൻ നിലകൊള്ളുന്നത്. 2024-ൽ മാത്രം 782 പേരാണ് ഈ മേഖലയിൽ വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. മരിച്ചവരിൽ ധാരാളം സൈനികരും ഉൾപ്പെടുന്നു.