Mantis Partners Sydney
Wednesday, March 18, 2026
Mantis Partners Sydney
Home » സംയുക്ത പാർലമെൻ്ററി സമിതിയെ പി പി ചൗധരി നയിക്കും, പ്രിയങ്ക ഗാന്ധിയും അംഗം.
സംയുക്ത പാർലമെൻ്ററി സമിതിയെ പി പി ചൗധരി നയിക്കും, പ്രിയങ്ക ഗാന്ധിയും അംഗം.

സംയുക്ത പാർലമെൻ്ററി സമിതിയെ പി പി ചൗധരി നയിക്കും, പ്രിയങ്ക ഗാന്ധിയും അംഗം.

by Editor
Send your news and Advertisements

ന്യൂഡൽഹി: ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ യാഥാർഥ്യമാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെൻ്ററി സമിതിയെ പിപി ചൗധരി നയിച്ചേക്കും. 31 അംഗ സമിതിയിൽ ലോക്‌സഭയിൽ നിന്നു 21 പേരും രാജ്യസഭയിൽനിന്നു 10 പേരും ഉണ്ടാകും. ലോക്‌സഭയിൽ നിന്നുള്ള പട്ടികയിൽ പ്രിയങ്ക ഗാന്ധി, സുപ്രിയ സുളെ, അനുരാഗ് ഠാക്കൂർ, പുരുഷോത്തം രൂപാല തുടങ്ങിയവർ അംഗങ്ങൾ ആണ്. 21 പേരിൽ 14 പേർ ഭരണപക്ഷത്തുനിന്നും 7 പേർ പ്രതിപക്ഷത്തുനിന്നുമാണ്. ബിജെപിക്ക് 10 അംഗങ്ങളുള്ളപ്പോൾ കോൺഗ്രസിന് 3 പേരാണുള്ളത്. രാജ്യസഭയിൽനിന്നു 10 പേരുടെ പട്ടിക പുറത്തുവന്നിട്ടില്ല.

ലോക്സഭയിൽനിന്നുള്ള അംഗങ്ങൾ.
ഭരണപക്ഷം: പി.പി ചൗധരി, സി.എം രമേഷ്, ബാൻസുരി സ്വരാജ്, പുരുഷോത്തം രൂപാല, അനുരാഗ് ഠാക്കൂർ, വിഷ്ണുദയാൽ റാം, ഭർതൃഹരി മെഹ്താബ്, സംബിത് പത്ര, അനിൽ ബലൂനി, വിഷ്ണു ദത്ത് ശർമ (ബിജെപി), ജി.എം ഹരീഷ് ബാലയോഗി (ടിഡിപി), ശ്രീകാന്ത് ഷിൻഡെ (ശിവസേന), ചന്ദൻ ചൗഹാൻ (ആർഎൽഡി), ബാലാഷോരി വല്ലഭാനേനി (ജനസേന പാർട്ടി).

പ്രതിപക്ഷം: പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, സുഖ്ദേവ് ഭഗത് (കോൺഗ്രസ്), ധർമേന്ദ്ര യാദവ് (എസ്പി), കല്യാൺ ബാനർജി (തൃണമൂൽ കോൺഗ്രസ്), ടി.എം സെൽവഗണപതി (ഡിഎംകെ), സുപ്രിയ സുളെ (എൻസിപി – ശരദ് പവാർ)

ബില്ല് സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടുന്നതിന് പ്രമേയം അവതരിപ്പിച്ചിരുന്നില്ല. അംഗങ്ങളെ നിശ്ചയിച്ച ശേഷം പ്രമേയം അവതരിപ്പിക്കുമെന്ന് നിയമമന്ത്രി അര്‍ജ്ജുന്‍ റാം മേഘ്‌വാൾ പറഞ്ഞിരുന്നു. ഭരണഘടന ഭേദഗതില്‍ ബില്‍ പാസാകാന്‍ 307 പേരുടെ പിന്തുണ വേണമെന്നിരിക്കേ ഇപ്പോഴത്തെ സംഖ്യയില്‍ ബില്‍ പാസാകില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിലൂടെ വ്യക്തമായി. ബില്ല് സംയുക്ത പാർലമെൻ്ററി സമിതിക്ക് വിടാനുള്ള കേന്ദ്രസർക്കാരിൻ്റെ അനുകൂല നിലപാടിൻ്റെ കാരണവും ഇതായിരുന്നു.

ലോക് സഭ , നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ഭരണഘടന ഭേദഗതി ബില്ലും, ജമ്മുകശ്മീര്‍ ദില്ലി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് ബാധകമാക്കാന്‍ രണ്ടാമത്തെ ബില്ലുമാണ് കഴിഞ്ഞ ദിവസം ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ല് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇലക്ട്രോണിക് വോട്ടിംഗില്‍ 369 വോട്ടുകള്‍ മാത്രമാണ് സാധുവായത്. അതില്‍ 220 പേര്‍ ബില്ലിനെ പിന്തുണച്ചു. 149 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് സ്ലിപ് വിതരണം ചെയ്ത് വീണ്ടും വോട്ടിംഗ് നടത്തി. 467 പേരില്‍ 269 പേര്‍ ബില്ലിനെ പിന്തുണച്ചു. 198 പേര്‍ എതിര്‍ത്തു.

You may also like

error: Content is protected !!