വാഷിംഗ്ടൺ: ആഗോള രാഷ്‌ട്രീയത്തിലെ ഇടതുപക്ഷത്തിന്റെ ‘ഇരട്ടത്താപ്പുകളെ’ വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഇടത്- ലിബറല്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനമുന്നയിച്ചതിനൊപ്പമാണ് മെലോണി, മോദിക്കും ട്രംപിനും വേണ്ടിയും സംസാരിച്ചത്. ട്രംപും മോദിയും ഉൾപ്പെടെയുള്ള നേതാക്കൾ ദേശീയ താൽപ്പര്യങ്ങളെക്കുറിച്ചും അതിർത്തികൾ സംരക്ഷിക്കുന്നതിനെക്കുറിച്ചും സംസാരിക്കുമ്പോൾ ഇടതുപക്ഷം ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ആരോപിക്കുന്നുവെന്ന് അവർ പറഞ്ഞു. വാഷിങ്ടണില്‍ നടന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫറന്‍സില്‍ (സിപിഎസി) ഓണ്‍ലൈനിലൂടെ സംസാരിക്കുകയായിരുന്നു മെലോണി.
തൊണ്ണൂറുകളില്‍ ബില്‍ ക്ലിന്റണും ടോണി ബ്ലെയറും ആഗോള ഇടത്- ലിബറല്‍ ശൃംഖല സൃഷ്ടിച്ചപ്പോള്‍ അവരെ രാഷ്ട്രതന്ത്രജ്ഞര്‍ എന്നാണ് വിളിച്ചിരുന്നത്. ഇന്ന്, ട്രംപും മെലോണിയും ഹാവിയര്‍ മിലേയും നരേന്ദ്ര മോദിയും സംസാരിക്കുമ്പോള്‍, അവരെ ജനാധിപത്യത്തിന് ഭീഷണി എന്നും വിളിക്കുന്നു. ഇതാണ് ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്. നമ്മളതുമായി പൊരുത്തപ്പെട്ടു. എന്നാല്‍ ജനങ്ങള്‍ അവരുടെ നുണകളില്‍ വിശ്വസിക്കുന്നില്ല. അവര്‍ ഞങ്ങള്‍ക്ക് നേരെ ചെളിവാരിയെറിഞ്ഞിട്ടും ജനങ്ങള്‍ ഞങ്ങള്‍ക്ക് വോട്ട് ചെയ്യുന്നു. മെലോനി പറഞ്ഞു. ഇടതുപക്ഷ ലിബറലുകൾ ഈ നേതാക്കൾക്കെതിരെ എത്ര ചെളി വാരിയെറിഞ്ഞാലും, ആളുകൾ അവർക്ക് വോട്ട് ചെയ്യുന്നത് അവർ സ്വാതന്ത്ര്യത്തിന്റെ കുരിശുയുദ്ധക്കാരായതു കൊണ്ടാണെന്നും മെലോണി പറഞ്ഞു.
ട്രംപിന്റെ നേതൃത്വത്തിലും പ്രവർത്തന ശൈലിയിലും ആത്മവിശ്വാസം പ്രകടിപ്പിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി, ഇടതുപക്ഷ ലിബറലുകൾക്കിടയിലെ അസ്വസ്ഥത ചൂണ്ടിക്കാട്ടി. അവരുടെ അസ്വസ്ഥത ഹിസ്റ്റീരിയയായി മാറിയെന്നും ലോകമെമ്പാടുമുള്ള യാഥാസ്ഥിതിക നേതാക്കൾ ആഗോള വിഷയങ്ങളിൽ വിജയിക്കുകയും സഹകരിക്കുകയും ചെയ്യുന്നതിൽ അവർ ആശങ്കാകുലരാണെന്നും പറഞ്ഞു.