ജെറുസലേം: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ പ്രകാരം മൂന്ന് ബന്ദികളെ കൂടി ഹമാസ് ഇസ്രയേലിന് കൈമാറി. ബന്ദികളെ കൈമാറില്ലെന്ന് ഹമാസ് ആദ്യം നിലപാടെടുത്തിരുന്നെങ്കിലും പിന്നീട് ശനിയാഴ്ച ബന്ദികളെ മോചിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് ബന്ദികൈമാറ്റം നടന്നത്. ഗാസയിലെ തെക്കൻ നഗരമായ ഖാൻ യൂനിസിൽ വച്ചാണ് ഇസ്രായേൽ ബന്ദികളെ റെഡ്‌ക്രോസിന് കൈമാറിയത്. കരാർ പ്രകാരം മോചനത്തിനുപകരമായി ഇസ്രായേൽ സർക്കാർ 369 പലസ്തീൻ തടവുകാരെ വിട്ടയച്ചു. ബന്ദികളെ സ്വീകരിച്ചതായി ഇസ്രയേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു.
ബന്ദികളുടെ മോചനം വൈകിയാൽ യുദ്ധം പുനരാരംഭിക്കുമെന്ന് ഇസ്രയേൽ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഈജിപ്തും ഖത്തറുമായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷമാണ് ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തയാറായത്. ബന്ദികളെ വിട്ടയച്ചെങ്കിലും ഗാസയിലെ സ്ഥിതിഗതികൾ രൂക്ഷമായി തുടരുകയാണ്. ഗാസയിലേക്കുളള മാനുഷിക സഹായങ്ങൾ ഇസ്രയേൽ സേന തടഞ്ഞുവയ്ക്കുന്നതായി ഹമാസ് ആരോപിച്ചു. ഇനിയും മാനുഷിക സഹായങ്ങൾ ഗാസയിലെത്തിയില്ലെങ്കിൽ കൂടുതൽ ബന്ദികളെ മോചിപ്പിക്കില്ലെന്ന് ഹമാസ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുവരെ 19 ബന്ദികളെയാണ് ഹമാസ് മോചിപ്പിച്ചത്.
അതിനിടെ 22 ലക്ഷം പലസ്തീനികളെ മാറ്റി ഗാസ സ്വന്തമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് ബദൽ പദ്ധതിയുമായി അറബ് രാജ്യങ്ങൾ രംഗത്തെത്തി. ഹമാസിനെ ഒഴിവാക്കി രാജ്യാന്തര പങ്കാളിത്തത്തോടെ പദ്ധതി തയാറാക്കാനാണ് അറബ് രാജ്യങ്ങൾ ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.