ബ്രിസ്ബേൻ: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റോനോ പെരുന്നാളും, അപ്പോസ്തോലന്മാരുടെ തലവന്മാരായ വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹൻമാരുടെ ഓർമ്മപ്പെരുന്നാളും 2025 ജൂൺ മാസം 27, 28, 29 തീയതികളിൽ സംയുക്തമായി നടത്തപ്പെടുന്നു.
ജൂൺ 27-നു വൈകിട്ട് ഇടവക വികാരി ഫാ എൽദോസ് സ്കറിയ കുമ്മംകോട്ടിൽ പെരുന്നാൾ കൊടി ഉയർത്തും. ഭാരതത്തിന്റെ അപ്പോസ്തോലനായ വിശുദ്ധ തോമാശ്ലീഹാ മൈലാപ്പൂരിൽ രക്തസാക്ഷി മരണം പ്രാപിച്ചതിനു ശേഷം അദ്ദേഹത്തിന്റെ അസ്ഥികൾ മെസപ്പൊട്ടോമിയിലെ എഡെസയിലേക്ക് കൊണ്ട് പോയതിനെ അനുസ്മരിച്ചാണ് സുറിയാനി സഭ പരിശുദ്ധന്റെ ദുഖ്റോനോ പെരുന്നാൾ ആചരിക്കുന്നത്.
പ്രധാന പെരുന്നാൾ ദിവസമായ ജൂൺ 29 ഞായറാഴ്ച, വിശുദ്ധ അഞ്ചിന്മേൽ കുർബാനക്ക് ഫാ ജേക്കബ് ജോസഫ് (മെൽബൺ) മുഖ്യ കാർമികത്വം വഹിക്കും. ഫാ ഡോ പൗലോസ് തെക്കൻ, ഫാ ഷിജു ജോർജ്, ഫാ റോബിൻ ദാനിയേൽ, വികാരി ഫാ എൽദോസ് സ്കറിയ എന്നിവർ സഹകാർമികരാകും. ഓസ്ട്രേലിയൻ അതിഭദ്രാസനത്തിന്റെ കീഴിലുള്ള പള്ളികളിൽ ക്വീൻസ്ലാൻഡ് സംസ്ഥാനത്ത് ആദ്യമായാണ് വിശുദ്ധ അഞ്ചിന്മേൽ കുർബാന നടത്തപ്പെടുന്നത്.
പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ദിവസങ്ങളിൽ വിശുദ്ധ കുർബാന, വചന ശുശ്രൂഷ, യുവജനങ്ങൾക്കായുള്ള ക്ലാസുകൾ, ഭക്തി നിർഭരമായ പ്രദക്ഷിണം, നേർച്ച സദ്യ, ആദ്യഫല ലേലം, ചെണ്ടമേളം എന്നിവ ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാളിന്റെ അനുഗ്രഹകരമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ഇടവക സെക്രട്ടറി ജെമ്മി വർഗീസ്, ട്രസ്റ്റീ എൽദോസ് ടി ജെ എന്നിവർ അറിയിച്ചു. മുൻ വർഷങ്ങളിലേതുപോലെ എല്ലാ ഇടവക ജനങ്ങളും ഓഹരികൾ എടുത്താണ് ഈ വർഷത്തെ പെരുന്നാളും ഏറ്റു കഴിക്കുന്നത്.
ജോബിൻ ജോയ്



