ഒൻപത് മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ പുറപ്പെട്ട ക്രൂ-10 വിക്ഷേപണം വിജയകരം. ഇന്ത്യൻ സമയം രാവിലെ 9.30 ഓടെ ക്രൂ ഡ്രാഗൺ പേടകത്തിന്റെ ഡോക്കിങ് നടന്നു. ക്രൂ ഡ്രാഗണെ ബഹിരാകാശ നിലയവുമായി ഘടിപ്പിക്കുന്നതാണ് ഡോക്കിങ് പ്രക്രിയ. പേടകത്തിലുണ്ടായിരുന്ന നാസയുടെ നാല് ശാസ്ത്രജ്ഞർ (ക്രൂ-10) അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഡ്രാഗൺ പേടകത്തിൽ നിന്ന് നാലംഗ സംഘം നിലയത്തിലേക്ക് പ്രവേശിച്ചു. സുനിതയും സംഘവും അവരെ വരവേറ്റു. എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചു. ക്രൂ10 എത്തിയതോടെ ബഹിരാകാശ നിലയത്തിലെ യാത്രികരുടെ എണ്ണം 11 ആയി വർധിച്ചു.
ഇനി അധികം വൈകാതെ സുനിതയും വിൽമോറും മറ്റ് രണ്ട് പേരുമടങ്ങുന്ന (ക്രൂ-9) നാലംഗ ബഹിരാകാശ യാത്രികസംഘം ഡ്രാഗണിലേക്ക് പ്രവേശിക്കുകയും ഭൂമിയിലേക്ക് മടങ്ങിവരികയുമാണ് ചെയ്യുക. മാർച്ച് 19-ന് മടക്കയാത്ര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെന്ന് ഉറപ്പുവരുത്തിയ ശേഷമായിരിക്കും ക്രൂ 9 ഭൂമിയിലേക്ക് തിരിക്കുക.
സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെ എത്തിക്കാനുള്ള ക്രൂ-10 വിക്ഷേപണം വിജയം