ധാക്ക: ബംഗ്ലദേശിലെ കലാപത്തിനിടെ മൈമൻസിങ് പട്ടണത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസെന്ന ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്‌ത സംഭവത്തിൽ 7 പേർ അറസ്‌റ്റിൽ. ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സ്ഥാനനഷ്ടത്തിനും പലായനത്തിനും ഇട വരുത്തിയ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാര്‍ത്ഥി നേതാവ് ഷരീഫ് ഒസ്മാന്‍ ഖാദി വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ ഹിന്ദുവിരുദ്ധ പ്രതിഷേധങ്ങളും കലാപങ്ങളും വീണ്ടും അരങ്ങേറുകയായിരുന്നു. അതിനിടെയാണ് ഇരുപത്തിയഞ്ചുകാരനായ ദിപുവിനെ ഒരുസംഘം അക്രമികള്‍ അടിച്ചുകൊന്ന് മൃതദേഹം മരത്തില്‍ കെട്ടിയിട്ട് കത്തിച്ചത്.
ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിക്കൊന്ന് കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി രംഗത്തുവന്നു. വാര്‍ത്ത അങ്ങേയറ്റം അസ്വസ്ഥമാക്കുന്നതാണെന്നും ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
‘ബംഗ്ലാദേശില്‍ ഹിന്ദു യുവാവായ ദിപു ചന്ദ്രദാസിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത അത്യന്തം ആശങ്കാജനകമാണ്. ഏതൊരു പരിഷ്‌കൃത സമൂഹത്തിലും മതം, ജാതി, സ്വത്വം എന്നിവയെ അടിസ്ഥാനമാക്കിയുളള വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളാണ്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, ബുദ്ധ മതവിഭാഗങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും വേണം‘: പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടു.



