ന്യൂ ഡൽഹി: ഭാരതീയ ജനത പാർട്ടിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ആയി നിതിൻ നബീൻ ചുമതലയേറ്റു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഒരുക്കിയ വിപുലമായ ചടങ്ങിലാണ് അദ്ദേഹം പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തത്. ജെപി നദ്ദയും അമിത ഷായും മറ്റു പ്രമുഖ നേതാക്കളും സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തു. നിതിന് ഊജ്വല സ്വീകരണമാണ് നേതാക്കളും പ്രവർത്തകരും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിരുന്നത്.
45 വയസുകാരനായ നബീൻ്റെ നിയമനം അപ്രതീക്ഷിതമെന്ന് പാർട്ടി നേതാക്കൾ വിലയിരുത്തുന്നു. പുതിയ ബിജെപി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഒരു ചർച്ചയിലും ഉയർന്നു വരാത്ത ഒരു നേതാവിനെയാണ് ബിജെപി ഇപ്പോൾ പാർട്ടിയുടെ വർക്കിംഗ് പ്രസിഡൻറായി നിയോഗിച്ചിരിക്കുന്നത്. ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി ബോർഡ് ആണ് ഞായറാഴ്ച നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ചത്.
നിലവിൽ ബിഹാർ സർക്കാരിൽ പൊതുമരാമത്ത്, നഗരവികസനം എന്നീ വകുപ്പുകളിൽ മന്ത്രിയാണ് നാലാം വട്ടം എംഎൽഎ ആയ നിതിൻ നബീൻ. മുതിർന്ന ബിജെപി നേതാവ് നബീൻ കിഷോർ സിൻഹയുടെ മകനാണ് നിതിൻ നബീൻ. 2006 -ല്‍ ഇരുപത്തിയാറാം വയസിലാണ് നിതിൻ നബീൻ പറ്റ്ന വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിൽ എത്തിയത്. പിന്നീട് 2010 മുതൽ ബങ്കിപൂർ സീറ്റിൽ നിന്ന് മൂന്ന് തവണ വിജയിച്ചു. ഛത്തീസ്ഗഡിൻ്റെ ചുമതല ബിജെപി കേന്ദ്ര നേതൃത്വം നബീന് നല്‍കിയിരുന്നു. യുവാക്കൾ പാർട്ടിയിൽ നിന്ന് അകലുന്നു എന്ന പ്രചാരണത്തിനിടെയാണ് ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലൊതുങ്ങി നിന്ന നബീനെ ബിജെപി ഉന്നത നേതൃത്വത്തിലേക്ക് എത്തിക്കുന്നത്.
2019 ആദ്യം ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നദ്ദ തല്ക്കാലം അദ്ധ്യക്ഷനായി തുടരും. വർക്കിംഗ് പ്രസിഡൻറായ നിതിൻ നബീൻ പിന്നീട് ഈ സ്ഥാനത്തേക്ക് എത്താനാണ് വഴിയൊരുങ്ങുന്നത്.


