Tuesday, January 13, 2026
Mantis Partners Sydney
Home » ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?….
ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?....

ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?….

by Editor

ലോകമെങ്ങും നടക്കുന്ന ക്രിസ്‌ത്യൻ – ഇസ്ലാം – ഹിന്ദു ഉത്സവങ്ങളെല്ലാം സ്നേഹ – സാഹോദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്‌തിയുമാണ്. യേശുക്രിസ്‌തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്‌ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്‌തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്‌തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചുനിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്‌മസ് ഗാനങ്ങൾ പാടിപോകുന്നത് കാണാം. യേശു ജനിച്ച ദിവസം ജെറുശലേം വനാന്തരങ്ങളിൽ ഭയന്ന് നിന്ന ആട്ടിടയന്മാരോട് ദൈവദൂതൻ അറിയിച്ചത് ‘അത്യന്നതങ്ങളിൽ ദൈവത്തിന് മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം (ലുക്കാ. 2.14)’. ഈ തിരുപ്പിറവി ദിനത്തിൽ ദൈവകൃപ ലഭിക്കാത്തവർ എന്തിനാണ് കാശുണ്ടാക്കാൻ കൊട്ടും പാട്ടുമായി നടക്കുന്നത്?

യേശു ലോകത്തിന് സമ്മാനിച്ചത് സമാധാനമാണ്. ഇന്ത്യയിൽ കരോൾ ഗാനം പാടുമ്പോൾ വർഗ്ഗീയ വാദികൾ ഉറഞ്ഞു തുള്ളുന്നു. കേരളത്തെ മതഭ്രാന്തന്മാരുടെ നാടെന്ന് വിളിച്ച സ്വാമി വിവേകാനന്ദൻ ഒരിക്കൽ മറ്റ് സന്യാസിമാർക്കൊപ്പം ഒരു ട്രെയിൻ യാത്ര നടത്തുകയുണ്ടായി. അതിൽ വെള്ളക്കാരായ കുറെ പട്ടാളക്കാരുണ്ടായിരുന്നു. സ്വാമിമാരുടെ വേഷവും താടിയും മറ്റും കണ്ടപ്പോൾ പുച്ഛത്തോടെ നോക്കി പരസ്പ്‌പരം കളിയാക്കി ചിരിച്ചു. സായിപ്പിന് സ്വാമിമാർക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ എന്ന ചിന്തയായിരിന്നു. അവർ സ്റ്റേഷനിലിറങ്ങി. സ്വാമി റെയിൽവേ ഉദ്യോഗസ്ഥനുമായി ഇംഗ്ലീഷിൽ സംസാരിക്കുന്നത് കണ്ട് പട്ടാളക്കാർ മിഴിച്ചു നോക്കി. ഒരാൾ വന്ന് സ്വാമിയോട് പറഞ്ഞു. ഞങ്ങൾ ഇംഗ്ലീഷിൽ നിങ്ങളെ കളിയാക്കിയപ്പോൾ എന്താണ് പ്രതികരിക്കാഞ്ഞത്? സ്വാമി കൊടുത്ത മറുപടി. ‘വിഡ്ഢികളെ ഞാൻ ആദ്യമായല്ലല്ലോ കാണുന്നത്’. ഏത് വിശ്വാസത്തിലുള്ളവരായാലും സന്തോഷത്തോടെ ക്രിസ്‌മസ് പാടുന്നവരെ അല്ലെങ്കിൽ പ്രാർത്ഥിക്കുന്നവരെ ആക്രമിക്കുക വിശ്വാസമില്ലാത്ത വിഡ്ഢികളാണ്. യഥാർത്ഥ ഈശ്വര ഭക്തർ ഒരിക്കലും അതിന് മുതിരില്ല. ഈ വിഡ്ഢികൾ ബംഗ്ലാദേശിൽ പാവപ്പെട്ട ഹിന്ദുക്കളെ കൊല്ലുന്നത് കാണുന്നില്ലേ?

സ്വാമി ഒരിക്കൽ പറഞ്ഞത് ‘നിങ്ങൾ ജീവിക്കുന്ന സമൂഹത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെങ്കിൽ കല്ലുകളും ശവങ്ങളും നിങ്ങളും തമ്മിൽ എന്താണ് വ്യത്യാസം’. ഈ വിലപ്പെട്ട വാക്കുകൾ ക്രിസ്ത്യൻ മിഷനറിമാരുമായി ബന്ധപ്പെട്ട് കിടക്കുന്നു. 1893 – ൽ ചിക്കാഗോ മത സമ്മേളനത്തിൽ അദ്ദേഹം എല്ലാം മനുഷ്യരെയും വിളിച്ചത് ‘എൻ്റെ പ്രിയമുള്ള സഹോദരി സഹോദരങ്ങളെ‘ എന്നാണ്. ഒരു ജാതി മതവും അവിടെ കണ്ടില്ല. ശ്രീരാമകൃഷ്‌ണ പരമഹംസനും സ്വാമി വിവേകാനന്ദനും വേദാന്ത തത്വശാസ്ത്രമായി ഉയർത്തിപ്പിടിച്ചത് ദരിദ്രരെയും അജ്ഞരെയും സമൂഹത്തിൽ ഉയർത്തികൊണ്ടുവരിക എന്ന മിഷനായിരിന്നു. ഭൂമിയിലെ ഏറ്റവും വലിയ ഈശ്വര സേവനമായി അവർ അതിനെ കണ്ടു. ഇത് തന്നെയല്ലേ വിദേശ – സ്വദേശ മിഷനറിമാർ ഇന്ത്യയിൽ ചെയ്യുന്നത്? അവിടെ സമൂഹത്തിന് ഒരു നന്മയും ചെയ്യാത്ത കല്ലുപോലെ ഹൃദയമുള്ള, മനുഷ്യരെ അടിമകളായി കാണുന്ന ജീവിച്ചിരിക്കുന്ന ശവങ്ങളെ നോക്കി സ്വാമി പറഞ്ഞത് യാഥാർഥ്യമല്ലേ? ക്രിസ്ത്യൻ മിഷനറിമാർ കുഷ്ടരോഗികളെ ചേർത്ത് പിടിച്ചു് ആരോഗ്യസംരക്ഷണവും, വിദ്യാഭ്യാസവും കൊടുക്കുന്നതാണോ ഈ മതഭ്രാന്തന്മാരെ ചൊടിപ്പിക്കുന്നത്? ഈശ്വരചിന്തയോ വിശ്വാസമോ ഈ നാടൻ ഗുണ്ടകളിലില്ല. ഭാരതത്തിന് മഹത്വപൂർണമായ ഒരു ഭരണഘടനയുണ്ട്. ഈ ഭരണഘടനയുടെ ശില്‌പി അംബേദ്ക്കറാണ്. അവിടെ എല്ലാവരും തുല്യരാണ്. ഏത് മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഒരു പൗരന് അവകാശമുണ്ട്. രാഷ്ട്രിയക്കാർ മതത്തെ കൂട്ടുപിടിച്ചു് കൂട്ടുകൃഷി നടത്തിയാൽ അവിടെയെങ്ങും മനഃസമാധാനത്തോടെ മനുഷ്യർക്ക് ജീവിക്കാൻ സാധിക്കില്ലെന്ന് ഓർക്കുക.

ബ്രിട്ടനിൽ 1215- ൽ രൂപംകൊണ്ട ബ്രിട്ടീഷ് ഭരണഘടനയായ ‘മാഗ്‌ന കാർട്ട‘ ബ്രിട്ടീഷ് ലൈബ്രറിയിൽ ഞാൻ കണ്ടിട്ടുണ്ട്. രാജകൊട്ടാരത്തിളക്കമുള്ള ഗ്ലാസ്സിട്ട മുറിയിൽ സഞ്ചാരികളെ നോക്കി പുഞ്ചരിതൂകി പ്രകാശിക്കുന്ന ഭരണഘടനയുടെ ചൈതന്യം ബ്രിട്ടീഷ് ജനത നഷ്ടപ്പെടുത്താൻ ഒരുക്കമല്ല. അതവരുടെ പ്രാണന് തുല്യമാണ്. ഇംഗ്ലണ്ടിലെ രാജാവ് ജോൺ മുദ്രവെച്ച അവകാശങ്ങളുടെ ഒരു രാജകീയ ചാർട്ടറാണ്. കാന്റർബറി ആർച്ച് ബിഷപ്പ്, കർദ്ദിനാൾ സ്റ്റീഫൻ ലാങ്‌ടൺ അതിൽ ഒപ്പുവെച്ചിട്ടുണ്ട്. ഈ ഭരണഘടനയുണ്ടാക്കിയത് നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കാൻ പഠിപ്പിച്ച യേശുവിൻ്റെ ബൈബിൾ സുവിശേഷങ്ങളെ ആസ്‌പദമാക്കിയാണ്. നമ്മുടെ ഭരണഘടനാ ശില്പി അംബേദ്ക്കർ ഇംഗ്ലണ്ടിൽ പഠിക്കാൻ വന്നതുകൊണ്ടാണ് നമ്മുക്കും മാഗ്‌ന കാർട്ടയുടെ പല നല്ല ആശയങ്ങൾ ലഭ്യമായത്. ബൈബിൾ പഠിപ്പിക്കുന്നത് ശത്രുക്കളെ കൊല്ലാനല്ല സ്നേഹിക്കാനാണ്. ഇന്ത്യൻ ഭരണഘടനയെ അവഗണിക്കുന്ന പ്രാർത്ഥനാമുറികളിൽ കയറി അന്ധരെപോലും ആക്രമിക്കുന്ന മതതിമിരം ബാധിച്ച വർഗ്ഗീയവാദികൾക്ക് ഇന്ത്യൻ ഭരണഘടനയിൽ ബൈബിളിൻ്റെ പങ്ക് എത്രയുണ്ടെന്ന് അറിയാമോ?

മനുഷ്യരുണ്ടാക്കിയ മതത്തിൽ വിശ്വസിക്കുന്ന ആരായാലും സ്നേഹത്തിന്റെ നിറനിലാവ് നിറയ്ക്കാൻ സാധിക്കില്ലെങ്കിൽ ആ മതത്തിന് എന്ത് പ്രസക്തിയാണുള്ളത്? ക്രിസ്‌ത്യൻ രാജ്യങ്ങളിൽ ഏതെങ്കിലും മതവിശ്വാസികളുടെ ദേവാലയങ്ങൾ ആക്രമിക്കുന്നുണ്ടോ? വിദേശ മിഷനറിമാർ ഇന്ത്യയിൽ വന്നില്ലായിരുന്നെങ്കിൽ ഇന്നും നമ്മൾ പൗരാണിക ആർഷ ഭാരത സംസ്‌കാരത്തിൽ ജീവിക്കുമായിരിന്നു. ആ സംസ്‌കാരമാകട്ടെ ഈഴവർ മുതൽ താഴോട്ടുള്ള മനുഷ്യരെ അവർണ്ണരായി മൃഗങ്ങളെപോലെ കണ്ടിരുന്നവർക്ക് വെളിച്ചമായത് മിഷനറിമാരാണ്. കടൽ കടന്നാൽ അശുദ്ധിയുള്ളവരാകും, പെൺകുട്ടികൾ പഠിക്കാൻ പാടില്ല, രോഗം വന്നാൽ പൂജയും മന്ത്രവാദവും മതി, സവർണ്ണനും അവർണ്ണനും ഒരേ ബെഞ്ചിലിരുന്ന് പഠിക്കാൻ പാടില്ല, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കണം, അടിമവ്യവസായം, പാവപ്പെട്ട സ്ത്രീകളോട് കാട്ടിയ ക്രൂരപീഡനങ്ങൾ അങ്ങനെ മനുഷ്യരെ അശുദ്ധ വസ്‌തുവായി കണ്ടവരുടെ മുന്നിൽ പാവങ്ങളെ അക്ഷരങ്ങൾ പഠിപ്പിച്ചു അറിവുള്ളരായി മാറ്റിയപ്പോൾ അവർക്ക് കിട്ടുന്ന പ്രതിഫലം ആക്രമ അധിക്ഷേപങ്ങൾ മാത്രമല്ല അവർ യേശുവിൻ്റെ പേരിൽ ആരാധന നടത്തിയാൽ, കരോൾ പാട്ട് പാടിയാൽ, നക്ഷത്രങ്ങൾ വില്പ്‌പന നടത്തിയാൽ, ക്രിസ്‌മസ് അപ്പൂപ്പൻ്റെ തൊപ്പി കണ്ടാൽ പരാക്രമങ്ങൾ നടത്തുന്നത് നമ്മുടെ ഭരണഘടനയോടുള്ള അനാദരവും വെല്ലുവിളിയുമാണ്. നൂറ്റാണ്ടുകളായി അടിമത്വത്തിൽ കഴിഞ്ഞ ഒരു ജനതയ്ക്ക് വിടുതൽ നൽകിയവരാണ് മിഷനറിമാർ. സാഹോദര്യം, സ്വാതന്ത്ര്യം, ജനാധിപത്യം എന്ന ആദർശങ്ങൾക്ക് വേണ്ടി ആത്മത്യാഗം ചെയ്‌തവരെ ഇന്നുള്ളവർ അപമാനിക്കുകയല്ലേ?

ഈ കൂട്ടർ കുറഞ്ഞപക്ഷം ശ്രീശങ്കരാചാര്യരുടെ അദ്വൈത വേദാന്തതത്വങ്ങൾ വായിക്കുന്നത് നല്ലതാണ്. അദ്ദേഹം കേരളത്തിൽ നിലനിന്നിരുന്ന എത്രയോ അന്ധാചാരങ്ങൾ നിറുത്തലാക്കി. നാരായണ ഗുരു, ചാവറയച്ചൻ, പരുമല തിരുമേനി, സഹോദരൻ അയ്യപ്പൻ, അയ്യൻങ്കാളി, മറ്റ് സാഹിത്യ സാംസ്‌കാരിക പ്രതിഭകളുടെ നീണ്ട പരിശ്രമഫലമായി കുറെ അന്ധതകൾ കൊഴിഞ്ഞുപോയെങ്കിലും വീണ്ടും കേരള മണ്ണിൽ വർഗീയത ആഴത്തിൽ വേരോടിയിരിക്കുന്നു. മതരാഷ്ട്രീയ കൂട്ടുകച്ചവടം മൂർച്ചയുള്ള മുനകളായി സമൂഹത്തെ കാർന്നുതിന്നുന്നു. വോട്ടുപെട്ടി നിറക്കാൻ വേണ്ടി ഇവരല്ലേ ഈ മതഭ്രാന്തുള്ളവരെ ഊട്ടി വളർത്തുന്നത് ?

യേശുക്രിസ്‌തു ലോകത്തിന് നൽകിയത് ‘ശാലോം‘ സമാധാനമാണ്. വിശക്കുന്നവന് ആഹാരം കൊടുക്കാനും, പാർപ്പിടമില്ലാത്തവന് പാർപ്പിടം കൊടുക്കാനുമാണ്. അതെല്ലാം അഭയാർഥികളായി വന്നവർക്ക് പാശ്ചാത്യർ കൊടുത്തു. വന്നവരൊക്കെ കൊഴുത്തു തടിച്ചുകഴിഞ്ഞപ്പോൾ പാമ്പിനെ പാലൂട്ടി വളർത്തിയതുപോലെയായി. നിലമറിഞ്ഞു വിത്തു വിതയ്ക്കാൻ ഇന്നവർ പഠിച്ചു. പഠിക്കാൻ വരുന്ന കുട്ടികളുടെ വിസാ അനുകുല്യങ്ങൾപോലും ഈ മതഭ്രാന്തുള്ളവർ ദുരിതത്തിലാക്കി. വടക്കേ ഇന്ത്യയിൽ ദുരിതങ്ങളിൽ കഴിയുന്നവർക്ക് ത്യാഗപൂർവ്വമായ മഹനീയ സേവനങ്ങൾ ചെയ്യുന്ന കന്യാസ്ത്രികൾ, ഇതര ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ മത സമുദായം നോക്കി നടത്തുന്ന ഹീനമായ പ്രവർത്തികൾ പാശ്ചാത്യ ലോകത്തു് ജീവിക്കുന്ന ഭാരതീയർക്ക് ഹൃദയവേദന മാത്രമല്ല പലവിധ ഉപദ്രവങ്ങൾക്കും കാരണമാകുന്നു. അവർ പുച്ഛത്തോടെ ഇന്ത്യക്കാരനെ നോക്കുന്നു. മനുഷ്യർ സമൂഹത്തിൽ മതസ്‌പർധയും ഭീതിയും വളർത്താതെ സങ്കുചിത ചിന്തകളകറ്റി ശ്രീരാമകൃഷ്‌ണ മിഷനെപ്പോലെ, മിഷനറിമാരെപോലെ നൂതനമായ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ആർജ്ജവത്തായ ഒരു ഭാരത സംസ്‌കാരത്തെ ലോകത്തിന് കാഴ്‌ചവെച്ച് ദേശാഭിമാനികളായി മാറണം. ഭരണത്തിലുള്ളവർ ഇവർക്ക് കുടപിടിക്കരുത്. യേശുക്രിസ്‌തുവിൻ്റെ സ്നേഹം, സമാധാനം ഭാരതത്തിൽ നീണാൾ തിളങ്ങട്ടെ. ക്രിസ്‌മസ് പുതുവത്സരാശംസകൾ.

കാരൂർ സോമൻ, (ചാരുംമൂടൻ)

Send your news and Advertisements

You may also like

error: Content is protected !!