90 സീറ്റുകളിൽ കൂടുതൽ നേടി എൽഡിഎഫ് തുടർഭരണത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. യുഡിഎഫ് ജയിക്കുമെന്നത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. പോളിങ് വർധിക്കാൻ കാരണം ഭരണവിരുദ്ധ തരംഗമല്ലെന്നും ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫിന് 90-ൽ കൂടുതൽ സീറ്റുകൾ നേടിയാണ് അധികാരത്തിൽ വന്നത്. ഇത്തവണയും അതുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തുടരണമെന്ന കാഴ്ചപ്പാട് ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഭരണവിരുദ്ധ വികാരമില്ല. എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതിയുമുണ്ടായെന്നും തിരഞ്ഞെടുപ്പ് വിശകലനം ചെയ്തതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
2.40കോടി വോട്ടര്‍മാരാണ് എസ്‌ഐആറിന് മുമ്പ് ഉണ്ടായിരുന്നത്. തീവ്രപരിഷ്‌കരണത്തിന് ശേഷം 2.17കോടി വോട്ടര്‍മാരായി ചുരുങ്ങി. അവരില്‍ 78.27 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് കണക്ക്. 2021ലേതിനേക്കാള്‍ 94 മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ കുറഞ്ഞത്. 47,647 വോട്ടര്‍മാരുടെ കുറവുണ്ടായി. 71 മണ്ഡലങ്ങളില്‍ പോളിംഗ് 2021നേക്കാള്‍ കുറഞ്ഞു. അസാധാരണ വോട്ടുവര്‍ധനയുണ്ടായെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
എല്‍ഡിഎഫ് മൂന്നാം ടേമിലേക്ക് കടക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദേഹം പറഞ്ഞു. വിഡി സതീശന്‍ വനവാസത്തിനൊന്നും പോകാന്‍ പാടില്ല. ജനങ്ങള്‍ പറഞ്ഞതെല്ലാം ക്ഷമിച്ചോളും. കേരളത്തില്‍ യുഡിഎഫിന്റെ നേതാവായിട്ട് പ്രവര്‍ത്തിക്കണമെന്ന് എംവി ഗോവിന്ദന്‍ ആവശ്യപ്പെട്ടു.
യുഡിഎഫിന്റെ നൂറ് സീറ്റ് അവകാശവാദത്തെ എം വി ഗോവിന്ദന്‍ പരിഹസിച്ചു. യുഡിഎഫും ചില മാധ്യമങ്ങളും വലിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു. കഴിഞ്ഞ തവണയും വിശ്രമ സമയത്ത് യുഡിഎഫ് മന്ത്രിസഭാ രൂപീകരണം പോലും നടത്തി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്ന് തീരുമാനിച്ചു. മന്ത്രിമാരുടെ ലിസ്റ്റും പേഴ്സണല്‍ സ്റ്റാഫിന്റെ പട്ടികയും വരെ അന്ന് സാങ്കല്‍പ്പികമായി തീരുമാനിച്ചിരുന്നുവെന്നാണ് എം വി ഗോവിന്ദന്റെ പരിഹാസം. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ 99 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുകയാണ് ചെയ്തത് എന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിർത്താനാകുമെന്നു സിപിഎമ്മിന്റെ ജില്ലാതല കണക്കുകൾ.
കേരളം വിധിയെഴുതി: 78.27 ശതമാനം പോളിങ്; മെയ് നാലിനാണ് വോട്ടെണ്ണല്‍.

