മോസ്കൊ: യൂറോപ്യൻ ശക്തികൾ യുദ്ധമാണ് ആഗ്രഹിക്കുന്നതെങ്കിൽ അതിന് റഷ്യ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. യൂറോപ്യൻ ശക്തികൾ യുദ്ധത്തിൻ്റെ പക്ഷത്തെന്ന് വിമർശിച്ച റഷ്യൻ പ്രസിഡൻ്റ് യൂറോപ്പിന് യുദ്ധമാണ് വേണ്ടതെങ്കിൽ യുദ്ധം ചെയ്യാൻ റഷ്യയും തയ്യാറാണെന്നും പറഞ്ഞു. യൂറോപ് തങ്ങളുമായി യുദ്ധത്തിന് വന്നാൽ പിന്നെ ഒരു മധ്യസ്ഥ ചർച്ചയ്ക്കും അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ ഡോണൾഡ് ട്രംപിൻ്റെ ശ്രമങ്ങൾക്ക് യൂറോപ്യൻ രാഷ്ട്രങ്ങൾ തടസം നിൽക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് അംഗീകരിക്കാനാവാത്തതാണ്. യൂറോപ്പ് മുന്നോട്ട് വെച്ച സമാധാന നിർദേശങ്ങൾ റഷ്യക്ക് സ്വീകാര്യമല്ല. സമാധാനം ഇനിയും അകലെയാണെന്ന് സെലൻസ്കിയുടെ യൂറോപ്യൻ സന്ദർശനത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് പുട്ടിൻ പറഞ്ഞു. കരിങ്കടലിൽ തുർക്കി തീരത്തിനു സമീപം റഷ്യയുടെ രണ്ട് ചരക്കു കപ്പലുകൾക്ക് ശനിയാഴ്ച രാവിലെ ഡ്രോണാക്രണത്തിൽ തീപിടിച്ചിരുന്നു. വിരാട്, കൊറോസ് എന്നീ കപ്പലുകളാണ് ആക്രമിക്കപ്പെട്ടത്. റഷ്യയുടെ ‘ഷാഡോ ഫ്ലീറ്റ്’ (നിഴൽ കപ്പൽ വ്യൂഹം) എന്നറിയപ്പെടുന്ന ടാങ്കറുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പ്രതികാരമായി, യുക്രെയ്‌നെ കടലിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും പുട്ടിൻ അറിയിച്ചു.
അതേസമയം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവച്ച വ്യവസ്‌ഥകളിൽ അഭിപ്രായഐക്യമുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്കോഫ്, ട്രംപിൻ്റെ മരുമകൻ ജറാദ് കുഷ്‌നർ എന്നിവരുമായി വ്ലാഡിമിർ പുട്ടിൻ ക്രെംലിനിൽ ചർച്ച നടത്തി. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കയുമായുള്ള ചർച്ച ഫലപ്രദമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.


