വെനിസ്വേലൻ പ്രസിഡന്റ് നികോളസ് മഡുറോയെ പിടികൂടിയതിനു പിന്നാലെ, രാജ്യത്തെ എണ്ണ ശേഖരങ്ങൾ അമേരിക്ക വരുതിയിലാക്കുന്നത് ഇന്ത്യക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. വെനിസ്വേലൻ ഹെവി ക്രൂഡിന്റെ പ്രധാന സംസ്കരണ കേന്ദ്രമായിരുന്നു ഇന്ത്യ. കിഴക്കൻ വെനിസ്വേലയിലെ സാൻ ക്രിസ്റ്റൊബാൽ എണ്ണപ്പാടം സംയുക്തമായി പ്രവർത്തിപ്പിക്കുന്നത് ഇന്ത്യയുടെ ഒ.എൻ.ജി.സി വിദേശ് ലിമിറ്റഡാണ്. എന്നാൽ, സാങ്കേതികവിദ്യ, ഉപകരണങ്ങൾ, സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനം യു.എസ് ഉപരോധംമൂലം തടസ്സപ്പെട്ടതിനാൽ ഉൽപാദനം ഗണ്യമായി കുറഞ്ഞിരുന്നു. 2020 വർഷത്തിൽ വെനസ്വേലയ്ക്ക് മേൽ യു.എസ് വിലക്ക് വന്നതോടെ ഇന്ത്യൻ എണ്ണക്കമ്പനികൾ വെനസ്വേലയിലെ വിപണിയിൽ നിന്ന് ‘എക്സിറ്റ്’ ചെയ്യുകയായിരുന്നു.
പുതിയ സാഹചര്യത്തിൽ വെനസ്വേലയിലെ ഓയിൽ ഫീൽഡുകളിൽ ഇന്ത്യൻ കമ്പനികൾക്ക് ഓപ്പറേഷൻസ് പുനഃസ്ഥാപിക്കാൻ സാധിച്ചേക്കുമെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ഇതോടെ ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ഏകദേശം 1 ബില്യൺ ഡോളറുകളുടെ പേയ്മെന്റുകളാണ് റിക്കവർ ചെയ്യാൻ സാധിക്കുക. വെനസ്വേലയിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ കമ്പനികൾക്ക് ലഭിക്കാനുള്ള തുകയാണിത്. ഉപരോധങ്ങൾ ലഘൂകരിച്ചാൽ, ഗുജറാത്തിലെ ഒ.എൻ.ജി.സിയുടെ എണ്ണപ്പാടങ്ങളിൽനിന്ന് റിഗുകളും മറ്റ് ഉപകരണങ്ങളും സാൻ ക്രിസ്റ്റൊബാലിലേക്ക് മാറ്റാൻ ഒ.എൻ.ജി.സിക്ക് കഴിയുമെന്ന് വിദഗ്ധർ പറയുന്നു.
അതുമാത്രമല്ല ഇന്ത്യൻ കമ്പനികൾക്ക് വെനസ്വേലയിലെ ക്രൂഡ് വിപണിയിൽ സാന്നിദ്ധ്യം വർധിപ്പിക്കാനും പുതിയ സാഹചര്യങ്ങൾ വഴിയൊരുക്കും. നിലവിൽ വെനിസ്വേലൻ എണ്ണയുടെ പ്രധാന ഗുണഭോക്താവ് ചൈനയാണ്. അമേരിക്കൻ ഇടപെടലോടെ എണ്ണ വിപണിയിൽ ചൈനക്കുള്ള സ്വാധീനം കുറയുകയും ഇന്ത്യക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്യും.


