വാഷിംങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിനിടെ തകരാറിലായ തങ്ങളുടെ രണ്ട് വിമാനങ്ങൾ ശത്രുക്കളുടെ കൈയിൽപ്പെടാതിരിക്കാൻ അമേരിക്ക സ്വയം തകർത്തതായി റിപ്പോർട്ടുകൾ. കഴിഞ്ഞ വെള്ളിയാഴ്ച ഇറാൻ വെടിവെച്ചിട്ട യു.എസ് എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റിനെയും വെപ്പൺസ് സിസ്റ്റം ഓഫീസറെയും അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ഈ പുതിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇറാനിൽ നിന്ന് പിൻവാങ്ങുന്നതിനിടെ ഈ വിമാനങ്ങൾ നശിപ്പിക്കാൻ സൈന്യം നിർബന്ധിതരായതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 3-ന് ഇറാൻ വെടിവെച്ചിട്ട അമേരിക്കയുടെ F-15E സ്ട്രൈക്ക് ഈഗിൾ വിമാനത്തിലെ പൈലറ്റുമാരെ രക്ഷിക്കാനുള്ള ദൗത്യത്തിനായി എത്തിയ രണ്ട് MC-130J കമാൻഡോ II വിമാനങ്ങൾ യന്ത്രത്തകരാർ മൂലം ഇറാനിലെ ഉൾപ്രദേശത്ത് കുടുങ്ങിപ്പോയി. ഇവ ശത്രുക്കളുടെ കൈയിൽപ്പെടാതിരിക്കാനും അതിലെ രഹസ്യ സാങ്കേതികവിദ്യകൾ ചോരാതിരിക്കാനുമാണ് അമേരിക്കൻ സൈന്യം അവ സ്വയം സ്ഫോടനത്തിലൂടെ തകർത്തത്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും രണ്ട് അമേരിക്കൻ പൈലറ്റുമാരെയും സുരക്ഷിതമായി പുറത്തെത്തിക്കാൻ സാധിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു.
എന്നാൽ ഈ വിമാനങ്ങൾ തങ്ങൾ വെടിവെച്ചിട്ടതാണെന്നാണ് ഇറാന്റെ റെവല്യൂഷണറി ഗാർഡ് അവകാശപ്പെടുന്നത്. തകർന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ അവർ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അമേരിക്കൻ വിമാനങ്ങൾ ദൗത്യത്തിനിടെ തകർക്കപ്പെട്ടിട്ടുണ്ടെന്ന് ഇറാൻ്റെ ഇസ്ളാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) അവകാശപ്പെടുന്നു.
അതിസാഹസികമായ രാത്രികാല ദൗത്യത്തിലൂടെയാണ് ശത്രുരാജ്യത്തിൻ്റെ മണ്ണിൽ അകപ്പെട്ടുപോയ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനെ അമേരിക്കൻ സൈന്യം രക്ഷപ്പെടുത്തിയത്. അതീവ രഹസ്യമായ നീക്കമായിരുന്നു നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്‌ച ഇറാൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്ത എഫ് 15 ഇ യുദ്ധ വിമാനത്തിലുണ്ടായിരുന്ന വെപ്പൺസ് സിസ്റ്റം ഓഫീസറും സഹ പൈലറ്റുമായ ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയത്. പൈലറ്റിനെ നേരത്തെ തന്നെ രക്ഷപ്പെടുത്തിയിരുന്നു. ഇറാന്റെ ദുർഘടമായ പർവതനിരകളിൽ നിന്നാണ് സഹ പൈലറ്റിനെ കണ്ടെത്തിയതെന്നും ഇത്തരത്തിൽ രണ്ട് പൈലറ്റുമാരെ വെവ്വേറെ രക്ഷപ്പെടുത്തുന്നത് സൈനിക ചരിത്രത്തിൽ ഇതാദ്യമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.
കാണാതായ പൈലറ്റിനെ യുഎസ് സേന സുരക്ഷിതമായി പുറത്തെത്തിച്ചതായി ട്രംപ്; ഇറാനിൽ ശക്തമായ അമേരിക്കൻ ആക്രമണം

