നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന വിലയിരുത്തലുകളിൽ യുഡിഎഫ് (UDF) 80 സീറ്റുകൾക്ക് മുകളിൽ നേടി അധികാരം പിടിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജില്ലാ ഘടകങ്ങളുടെ പ്രാഥമിക കണക്കെടുപ്പിൽ, യുഡിഎഫ് ഉറപ്പായും 80 സീറ്റിനു മുകളിലെത്തുമെന്നാണു വിലയിരുത്തൽ. ആശങ്കയുള്ള ആലപ്പുഴയിലും തൃശൂരും പാലക്കാട്ടും യുഡിഎഫ് അനുകൂല തരംഗമുണ്ടായാൽ സീറ്റുകളുടെ എണ്ണം കൂടുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.
മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ജില്ലാ ഘടകങ്ങളുടെ റിപ്പോർട്ട്. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണാ ജോർജ്, എം.ബി.രാജേഷ് എന്നിവർ ജയിക്കുമെന്ന് സിപിഎം വിലയിരുത്തുമ്പോൾ മൂവരും തോൽക്കുമെന്നും എൽഡിഎഫ് പ്രതീക്ഷയർപ്പിക്കുന്ന പല മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചുകയറുമെന്നുമാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
ഗ്രൗണ്ട് ലെവലിലുള്ള രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും 100-ലധികം സീറ്റുകൾ ലഭിക്കുമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ അവകാശവാദം. അഞ്ച് ജില്ലകളിൽ ‘ക്ലീൻ സ്വീപ്പ്’ നടത്തുമെന്നും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചത് ഗുണകരമായെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ 90-ൽ അധികം സീറ്റ് എൽഡിഎഫിനു കിട്ടുമെന്നു സംസ്ഥാന സെക്രട്ടറി പുറത്തു പറഞ്ഞെങ്കിലും ഇന്നലെച്ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തലിൽ അങ്ങനെയൊരു ‘ട്രെൻഡ്’ ഇല്ല. 75നു മുകളിൽ സീറ്റ് നേടി കഷ്ടിച്ചു ഭരണം നിലനിർത്തുമെന്ന നിഗമനത്തിലാണു സംസ്ഥാന സെക്രട്ടേറിയറ്റ് എത്തിച്ചേർന്നത്. 25 വരെ സിറ്റിങ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണു വിലയിരുത്തൽ. 3–5 സീറ്റുകൾ യുഡിഎഫിൽനിന്നു പിടിച്ചെടുക്കാനാകുമെന്നും അവർ പ്രതീക്ഷ വെക്കുന്നുണ്ട്.

