ലക്നൗ: നടി ദിഷ പഠാണിയുടെ വീടിനു നേർക്ക് വെടിയുതിർത്ത സംഭവത്തിലെ രണ്ടു പ്രതികൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. യുപിയിലെ ഗാസിയാബാദിലാണു സംഭവം. ഗോൾഡി ബ്രാർ ഗുണ്ടാസംഘത്തിൽ ഉൾപ്പെട്ടവരായ റോഹ്തക് സ്വദേശി രവീന്ദ്ര, ഹരിയാന സ്വദേശി സോണിപത് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരും രാജ്യാന്തര ക്രിമിനൽ സംഘവുമായി ബന്ധമുള്ളവരാണെന്നു പൊലീസ് പറയുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധനയ്ക്കെത്തിയ പൊലീസിനു നേരെ പ്രതികൾ വെടിയുതിർത്തെന്നും പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നും യുപി പൊലീസ് പറഞ്ഞു.
സെപ്റ്റംബർ 12-ന് പുലർച്ചെയാണ് ദിഷ പടാനിയുടെ വീടിന് നേരെ വെടിവയ്പ്പുണ്ടായത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി ബ്രാർ സംഘം രംഗത്തെത്തിയിരുന്നു. അക്രമണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽമീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ബറേലി പൊലീസാണ് കേസ് അന്വേഷിച്ചത്. ദിഷയും സഹോദരി ഖുഷ്ബു പഠാണിയും ഹിന്ദു സന്യാസിമാരായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചെന്ന് ആരോപിച്ചായിരുന്നു വെടിവയ്പ്. സിനിമ മേഖലയിലെ എല്ലാവർക്കുമുള്ള മുന്നറിയിപ്പാണിതെന്നും ഭീഷണിയുണ്ടായിരുന്നു.