കോട്ടയം: ട്വന്റി-20 ചെയർമാനും കിറ്റക്സ് എം.ഡിയുമായ സാബു എം. ജേക്കബ് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ സന്ദർശിച്ചു. കോട്ടയം ദേവലോകം അരമനയിലായിരുന്നു കൂടിക്കാഴ്ച. ഇന്നലെ വൈകുന്നേരമാണ് സന്ദർശനം നടന്നത്. കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു.
തന്റെ സന്ദർശനം തികച്ചും വ്യക്തിപരമാണെന്നും സഭാധ്യക്ഷന്റെ അനുഗ്രഹം തേടിയെത്തിയതാണെന്നും സാബു എം. ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയ ചർച്ചകൾ ഇതിന്റെ ഭാഗമായിട്ടില്ലെന്നും ഒരു യാക്കോബായ സഭ അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി.
മധ്യകേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ടുള്ള എൻ.ഡി.എയുടെ നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനത്തെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നത്. കത്തോലിക്ക സഭ കഴിഞ്ഞാൽ അംഗബലം കൊണ്ട് കേരളത്തിലെ പ്രബല ക്രിസ്തീയ സമുദായം ആണ് മലങ്കര ഓർത്തഡോക്സ് സഭ. ട്വന്റി-20 പാർട്ടിയുടെ പ്രവർത്തന മേഖലകളിൽ ഒരു നിർണായക ശക്‌തി കൂടിയാണ് ഓർത്തഡോക്സ് സഭ.
സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ട്വന്റി-20 പാർട്ടി ഇപ്പോൾ എൻ.ഡി.എ (NDA) സഖ്യത്തിലാണ്. വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.


