വാഷിങ്ടൺ: ഇറാൻ രാത്രിയോടെ അവസാനിക്കുമെന്ന അതിശക്തമായ മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ഭീഷണി നിലനിൽക്കെ ഇറാന്റെ സമയപരിധി രണ്ടാഴ്‌ചത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്‌ഥാൻ പ്രധാനമന്ത്രി. ഇറാൻ കരാറിനുള്ള സമയപരിധി രണ്ടാഴ്‌ചത്തേക്ക് നീട്ടിവെക്കണമെന്നും അതേ കാലയളവിൽ ഇറാൻ ഹോർമുസ് കടലിടുക്ക് തുറക്കണമെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിനോട് അഭ്യർത്ഥിച്ചു. നയതന്ത്രശ്രമങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും പാക്കിസ്‌ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.
ഒരു വലിയ നാഗരികത ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം ഇല്ലാതാകുമെന്ന് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് സംഭവിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെങ്കിലും മിക്കവാറും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിന്റെ ദീർഘവും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിതെന്നും അദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് നൽകിയ സമയം ബുധനാഴ്ച പുലർച്ചെ 5.30ന് (ഇന്ത്യൻ സമയം) അവസാനിക്കാനിരിക്കേയാണ് ട്രൂത്ത് സോഷ്യലിൽ ട്രംപിന്റെ ഭീഷണി ഉയർന്നത്.
‘ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഇറാൻ രാത്രി നശിക്കും. അങ്ങനെ സംഭവിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ഒരുപക്ഷേ അങ്ങനെ സംഭവിക്കാം. എന്നിരുന്നാലും ഇപ്പോൾ നമുക്ക് പൂർണവും സമ്പൂർണവുമായ ഭരണമാറ്റം നടന്നിരിക്കുന്നു. ഇതിലൂടെ വ്യത്യസ്‌തവും ബുദ്ധിശാലികളും അത്രയധികം തീവ്രവാദികളല്ലാത്തവരുമായ മനസുകൾക്ക് പ്രാധാന്യം ലഭിച്ചാൽ, ഒരുപക്ഷേ വിപ്ലവകരമായ അത്ഭുതം സംഭവിക്കാം. ആർക്കറിയാം?.. ഇന്ന് രാത്രി നമുക്ക് അത് കണ്ടെത്താം. ലോകത്തിൻ്റെ നീണ്ടതും സങ്കീർണവുമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒന്നാണിത്. 47 വർഷത്തെ ചൂഷണത്തിനും അഴിമതിക്കും മരണത്തിനും ഒടുവിൽ അന്ത്യം കുറിക്കും. ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ!’- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ട്രംപ് നടത്തിയ ഈ പുതിയ പ്രസ്‌താവന വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇറാനിൽ രാത്രി അമേരിക്ക കടുത്ത ആക്രമണങ്ങൾ നടത്തിയേക്കുമെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പിൽ നിന്ന് വ്യക്തമാകുന്നത്.
അതേസമയം ഹോർമുസ് കടലിടുക്ക് തുറക്കണമെന്നാവശ്യപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ അവതരിപ്പിച്ച പ്രമേയം റഷ്യയും ചൈനയും വീറ്റോ ചെയ്‌തു. 11 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ രണ്ട് രാജ്യങ്ങൾ വിട്ടുനിന്നു. ബഹ്റൈനാണ് പ്രമേയം കൊണ്ടുവന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ ഗതാഗതം സംരക്ഷിക്കാൻ ലോകരാജ്യങ്ങൾ ഒന്നിച്ചു പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം. വോട്ടെടുപ്പിൽ നിന്നും പാക്കിസ്ഥാൻ വിട്ടുനിന്നു.
അതിനിടെ ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ കനത്ത വ്യോമാക്രമണത്തിൽ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണ പരമ്പര ഉണ്ടായത്. കാഷാനിലെ റെയിൽവേ പാലം, മഷാദിലെ പ്രധാന റെയിൽവേ സ്റ്റേഷൻ, തബ്രിസ്-ടെഹ്റാൻ പാതയിലെ ഹൈവേ പാലം എന്നിവയുൾപ്പെടെ നിരവധി തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്. കൂടാതെ, സഞ്ജാൻ പ്രവിശ്യയിലെ ഒരു റെയിൽവേ പാലവും ഈ ആക്രമണങ്ങളിൽ തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് തൊട്ടുമുമ്പായി ഇറാനിയൻ ജനതയ്ക്ക് ഇസ്രയേൽ സൈന്യം കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. ട്രെയിനുകളിലും റെയിൽവേ ട്രാക്കുകൾക്ക് സമീപവും ഉള്ള സാന്നിധ്യം സാധാരണക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പിന് മണിക്കൂറുകൾക്ക് ശേഷമാണ് റെയിൽവേ ശൃംഖലകളെയും പാലങ്ങളെയും ലക്ഷ്യമാക്കി വലിയ തോതിലുള്ള മിസൈൽ വർഷം ഉണ്ടായത്. തിരിച്ചടിക്കുള്ള ഒരുക്കത്തിലാണ് ഇറാൻ എന്ന സൂചനയും വരുന്നുണ്ട്.
ടെഹ്റാനിൽ വൻ സ്ഫോടനങ്ങൾ; മുജ്തബ ഖമനെയി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്

