യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുണ്ടായ ഏറ്റവും വലിയ പിഴവുകളിലൊന്ന് ഇന്ത്യയുമായുള്ള ബന്ധം കൈകാര്യം ചെയ്ത രീതിയാണെന്ന് ഓസ്‌ട്രേലിയൻ മുൻ പ്രധാനമന്ത്രി ടോണി ആബട്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ കനത്ത ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ ട്രംപിന്റെ നടപടി ബന്ധങ്ങളെ വഷളാക്കി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ താൻ പരിഹരിച്ചു എന്ന ട്രംപിന്റെ അവകാശവാദം തെറ്റായ സന്ദേശമാണ് നൽകിയതെന്നും ടോണി ആബട്ട് പറഞ്ഞു.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാൻ സൈനിക മേധാവിയെ വൈറ്റ് ഹൗസിൽ സ്വീകരിച്ചത് ഇന്ത്യയെ പ്രകോപിപ്പിക്കുന്ന നടപടിയാണെന്ന് അദ്ദേഹം വിലയിരുത്തി. ട്രംപിന്റെ ഇത്തരം നിലപാടുകൾ ഇന്ത്യ, ഓസ്‌ട്രേലിയ, അമേരിക്ക, ജപ്പാൻ എന്നിവരടങ്ങുന്ന ക്വാഡ് സഖ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയെ ഒരു സുപ്രധാന ജനാധിപത്യ പങ്കാളിയായി കാണുന്നതിന് പകരം ട്രംപ് സ്വീകരിച്ച ഈ നടപടികൾ വലിയ നയതന്ത്ര പിഴവാണെന്ന് അദ്ദേഹം വിലയിരുത്തി.
ട്രംപ് ഫെബ്രുവരിയിൽ പ്രഖ്യാപിച്ച വ്യാപാരക്കരാർ ഇന്ത്യയുമായുള്ള മുൻകാല സംഘർഷങ്ങളിൽ നിന്നുള്ള ഭാഗിക പിന്മാറ്റമായി തോന്നിയതായും ആബട്ട് പറഞ്ഞു. എൻഡിടിവി യുമായുള്ള അഭിമുഖത്തിൽ, ഇറാനെതിരായ സംയുക്ത സൈനിക നീക്കത്തെ പിന്തുണയ്ക്കുകയും, ട്രംപിന്റെ വിദേശനയം റഷ്യയെയും ചൈനയെയും സമ്മർദ്ദത്തിലാക്കുമെന്ന് ടോണി ആബട്ട് അഭിപ്രായപ്പെടുകയും ചെയ്തു. ഇറാന്റെ ആണവ പദ്ധതികളെ തടയാൻ ട്രംപും നെതന്യാഹുവും നടത്തുന്ന നീക്കങ്ങളെ പ്രശംസിച്ച അദ്ദേഹം, ഈ ആക്രമണങ്ങളിലൂടെ ഇറാന്റെ സൈനിക ശേഷി ഗണ്യമായി കുറഞ്ഞതായും വിലയിരുത്തി.


