തിരുവനന്തപുരം: യേശുക്രിസ്‌തുവിൻ്റെ അന്ത്യഅത്താഴ സ്‌മരണ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹാ ആചരിക്കുന്നു. പള്ളികളിൽ വിശുദ്ധ കുർബാനയും പ്രത്യേക കാൽകഴുകൽ ശുശ്രൂഷയും നടക്കും. യേശുക്രിസ്തു തന്റെ ശിഷ്യന്മാരുമൊത്ത് അവസാനമായി കഴിച്ച അന്ത്യഅത്താഴത്തിന്റെ (The Last Supper) ഓർമ്മപുതുക്കുന്ന ദിവസമാണ് പെസഹാ. യേശു തന്റെ പീഡാനുഭവത്തിന് മുൻപായി ശിഷ്യന്മാർക്കൊപ്പം നടത്തിയ അത്താഴം. ഇവിടെ വെച്ചാണ് യേശു വിശുദ്ധ കുർബാന സ്ഥാപിച്ചത്.
താഴ്മയുടെയും സ്നേഹത്തിന്റെയും പ്രതീകമായി യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി. ഈ ഓർമ്മയ്ക്കായി പള്ളികളിൽ ഇന്നും പാദക്ഷാളന ശുശ്രൂഷ നടത്താറുണ്ട്. കേരളത്തിലെ ക്രൈസ്തവർ വീടുകളിൽ ഈ ദിവസം പ്രത്യേകമായി പെസഹാ അപ്പവും (ഇൻട്രിയപ്പം/കുരിശപ്പം) ശർക്കര ചേർത്ത പെസഹാ പാലും തയ്യാറാക്കുന്നു. കുടുംബനാഥൻ അപ്പം മുറിച്ച് എല്ലാവർക്കുമായി നൽകുന്ന ചടങ്ങ് ഇന്നും ഭക്തിപൂർവ്വം ആചരിക്കുന്നു. ഓശാന ഞായറാഴ്ച പള്ളിയിൽ നിന്ന് ലഭിക്കുന്ന കുരുത്തോല മുറിച്ച് അപ്പത്തിന് മുകളിൽ കുരിശ് ആകൃതിയിൽ വെച്ചാണ് ഇത് തയ്യാറാക്കുന്നത്.
യഹൂദമതത്തിലെ ‘പാസ്സോവർ’ (Passover) പെരുന്നാളിൽ നിന്നാണ് പെസഹാ എന്ന വാക്കുണ്ടായത്. ഇസ്രായേൽ ജനം ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് മോചിതരായതിന്റെ സ്മരണയ്ക്കായാണ് അവർ ഇത് ആഘോഷിച്ചിരുന്നത്.
കുരിശുമരണ സ്‌മരണയിൽ നാളെ വിശ്വാസികൾ ദുഃഖവെള്ളി ആചരിക്കും. പള്ളികളിൽ രാവിലെ മുതൽ ആരാധനയും പ്രാർഥനയും പ്രത്യേക ശുശ്രൂഷയും കുരിശിന്റെ വഴി പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. ശനിയാഴ്ച വിശുദ്ധ കുർബാന. ഉയിർത്തെഴുന്നേൽപ്പിൻ്റെ ഓർമയിൽ ഞായറാഴ്‌ച ഈസ്റ്റർ ആഘോഷിക്കും.

