തൃപ്പൂണിത്തുറ മണ്ഡലത്തിലെ എൻഡിഎ (NDA) സ്ഥാനാർത്ഥിയായ നടി അഞ്ജലി നായർ തന്റെ പേര് വോട്ടിംഗ് മെഷീനിൽ ‘അഞ്ജലി നായർ’ എന്ന് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. പത്രികയിൽ നൽക്കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. അഞ്ജലി പി വി എന്ന പേര് വന്നാൽ വോട്ടർമാർക്കിടയിൽ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അഞ്ജലി നായർ വ്യക്തമാക്കി.
നിലവിൽ വോട്ടിംഗ് യന്ത്രത്തിലും ബാലറ്റ് പേപ്പറിലും അവരുടെ ഔദ്യോഗിക നാമമായ ‘അഞ്ജലി പി വി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പേര് വോട്ടർമാർക്ക് പരിചിതമല്ലെന്നും ഇത് വോട്ട് കുറയാൻ കാരണമാകുമെന്നുമാണ് സ്ഥാനാർത്ഥിയുടെ വാദം. തന്റെ പേര് മാറ്റണമെന്ന ആവശ്യം വരണാധികാരി നിരസിച്ചതിനെത്തുടർന്നാണ് അഞ്ജലി നായർ ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണ പോസ്റ്ററുകളിലും മറ്റ് സാമഗ്രികളിലും ‘അഞ്ജലി നായർ’ എന്ന പേരാണ് ഉപയോഗിക്കുന്നത്. ബാലറ്റിൽ മറ്റൊരു പേര് വരുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് ഹർജിയിൽ പറയുന്നു.
തൃപ്പൂണിത്തുറ ബിജെപി മത്സരിച്ചു വരുന്ന മണ്ഡലമാണെങ്കിലും ഇത്തവണ ഈ സീറ്റ് ട്വന്റി 20-ക്കാണ് നൽകിയത്. ട്വന്റി 20യുടെ ‘ചക്ക’ അടയാളത്തിലാണ് അഞ്ജലി നായർ മത്സരിക്കുന്നത്. സിപിഎമ്മിന്റെ കെ.എൻ. ഉണ്ണികൃഷ്‌ണൻ ഇടതു സ്‌ഥാനാർഥിയും കോൺഗ്രസിൻ്റെ ദീപക് ജോയി യുഡിഎഫ് സ്‌ഥാനാർഥിയുമാണ്.

