സിഡ്‌നി: ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ ഓസ്‌ട്രേലിയൻ സന്ദർശനത്തിനെതിരെ സിഡ്‌നിയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും അരങ്ങേറി. ഗാസയിലെ ഇസ്രായേൽ നടപടികളിൽ പ്രതിഷേധിച്ചും ഹെർസോഗിനെ “യുദ്ധക്കുറ്റവാളി” എന്ന് വിശേഷിപ്പിച്ചുമാണ് ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയത്. സിഡ്‌നി ടൗൺ ഹാളിന് മുന്നിൽ നടന്ന റാലിയിൽ അയ്യായിരത്തോളം പേർ പങ്കെടുത്തു.
സിഡ്‌നിയിൽ പ്രതിഷേധക്കാർ നിരോധിത മേഖലയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചത് പോലീസുമായി കടുത്ത സംഘർഷത്തിന് കാരണമായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് പെപ്പർ സ്പ്രേ പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. സംഘർഷവുമായി ബന്ധപ്പെട്ട് 27 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ ചില പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ സിഡ്‌നി നഗരത്തിൽ കനത്ത സുരക്ഷാ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹെർസോഗിന്റെ സന്ദർശന വേളയിൽ മാന്യമായി പെരുമാറണമെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് ആഹ്വാനം ചെയ്തിരുന്നു. ഈ ആഹ്വാനം ബഹിഷ്കരിച്ചാണ് നിരവധി പേർ അണിനിരന്നത്. സിഡ്‌നിയിൽ ഹനുക്ക ആഘോഷത്തിനിടെ 15 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ ആദരിക്കാനെത്തിയ ഇസ്രായേൽ പ്രസിഡൻ്റ് ഇസാക് ഹെർസോഗ് ബോണ്ടി പവലിയനിൽ പുഷ്പചക്രം അർപ്പിച്ചു. ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ തന്റെ രാജ്യത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യാനുളള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസത്തെ ഓസ്ട്രേലിയൻ സന്ദർശനത്തിൽ ഇസ്രായേൽ പ്രസിഡൻ്റ് വെടിവെപ്പ് അതിജീവിച്ചവരെയും ഇരകളുടെ കുടുംബാംഗങ്ങളെയും കാണും.


