തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തി സിപിഐഎം സംസ്ഥാന സമിതി. ഭരണ വിരുദ്ധ വികാരമില്ലെന്നും എന്നാൽ ശബരിമല സ്വർണക്കൊള്ള വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്നും ഇത് തിരിച്ചടിയായിയെന്നും സമിതിയിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പു വെച്ചത് തിരിച്ചടിയായെന്നും സംസ്ഥാന സമിതി വിലയിരുത്തി. സിപിഐഎം- ബിജെപി ധാരണ എന്ന യുഡിഎഫ് പ്രചരണത്തിന് ഒരളവ് വരെ ഇതിലൂടെ വിശ്വാസ്യത കിട്ടി. ഇടത് സർക്കാർ അയ്യപ്പ സംഗമം സംഘടിപ്പിച്ചത് വേറെ നിലയിൽ വ്യാഖ്യാനിക്കപ്പെട്ടുവെന്നും വിമർശനമുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ വീഴ്ചയുണ്ടായി. ജനങ്ങളെ വിശ്വാസത്തിലെടുക്കാനായില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ വിജയം ഉണ്ടാകുമെന്നായിരുന്നു പല ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. എന്നാൽ, കനത്ത തിരിച്ചടി നേരിട്ടു. മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റും കേസിലെ പ്രതിയുമായ എ പത്മകുമാറിനെ പാർട്ടി സംരക്ഷിച്ചുവെന്ന തോന്നൽ ഉണ്ടാക്കിയെന്നും നടപടി എടുക്കണമായിരുന്നുവെന്നും സംസ്ഥാന സമിതിയിൽ വിമർശനമുയർന്നു. ന്യൂനപക്ഷ വോട്ടുകൾ കൈവിട്ടു. തിരിച്ചു പിടിക്കാൻ നടപടികൾ ഉണ്ടാവണമെന്നും ആവശ്യമുയർന്നു.
സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ജയം ഉറപ്പിച്ചായിരുന്നു പ്രവർത്തനം. ഇത് പ്രവർത്തകരെ അലസരാക്കി. ജയിക്കുമെന്ന അമിത ആത്മവിശ്വാസം സ്ഥാനാർത്ഥി നിർണയത്തെയും ബാധിച്ചു. തെരഞ്ഞെടുപ്പ് തിരിച്ചടിയിൽ സംഘടനാപരമായ വീഴ്ചയുണ്ടായി. തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾക്ക് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്. പ്രാദേശിക പ്രശ്‌നങ്ങൾ കൃത്യമായി മനസ്സിലാക്കുന്നതിൽ നേതൃത്വത്തിന് വീഴ്ച ഉണ്ടായെന്നും വിമർശനമുണ്ട്.
പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിനെതിരെയും സിപിഐഎം സംസ്ഥാന സമിതിയിൽ കടുത്ത വിമർശനമുയർന്നു. സമൂഹമാധ്യമങ്ങളിലെ എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കുന്നതിൽ സോഷ്യൽ മീഡിയ വിഭാഗം പരാജയപ്പെട്ടു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡിഗാനം വൈറലാവുന്നത് പാർട്ടിക്കാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നേരിടാൻ സൈബർ വിഭാഗത്തിനായില്ല. സൈബർ പ്രചാരണത്തിൽ പുത്തൻ മാറ്റങ്ങൾ വേണമെന്ന നിർദേശവുമുണ്ട്.
തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യാനായി ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് വിമർശനങ്ങൾ. 14 ജില്ലാ കമ്മിറ്റികളും ചർച്ച ചെയ്ത് തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിന്മേലുള്ള ചർച്ചയിലാണ് വിമർശനങ്ങൾ ഉയർന്നത്.


