പനാജി: നോർത്ത് ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 25 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ഗോവ പൊലീസിൻ്റെ ഔദ്യോഗിക പ്രസ്താവനയിലാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. വടക്കൻ ഗോവയിലെ അർപോറയിലുള്ള ക്ലബിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ അപകടത്തിൽപ്പെട്ടതായാണ് നിഗമനം.
ശനിയാഴ്ച അർധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ച ബിർച്ച് ബൈ റോമിയോ ലെയ്ൻ എന്ന ക്ലബിലാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും അടുക്കള തൊഴിലാളികളാണെന്നാണ് വിലയിരുത്തൽ. മൂന്നോ നാലോ പേർ വിനോദസഞ്ചാരികളും ഉണ്ടെന്നാണ് വിവരം. അപകടത്തിൽ മൂന്ന് പേർ പൊള്ളലേറ്റും മറ്റുള്ളവർ തീപ്പിടിത്തവും പുകയും മൂലം ശ്വാസം മുട്ടിയുമാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും സ്ഥലത്തെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെങ്കിൽ ക്ലബ്ബിന്റെ നടത്തിപ്പുകാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രമോദ് സാവന്ത് പറഞ്ഞു.



