തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ നിന്നും സ്വതന്ത്രനായി മത്സരിച്ച് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട പാറ്റൂർ രാധാകൃഷ്ണൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. കണ്ണമ്മൂല വാർഡിന്റെ വികസനവുമായി ബന്ധപ്പെട്ടുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ ചർച്ച ചെയ്തു. വികസിത തിരുവനന്തപുരം എന്ന ബിജെപി യുടെ ലക്ഷ്യവുമായി പൂർണ്ണമായും ചേർന്നു നിൽക്കുന്നതാണ് അദ്ദേഹത്തിന്റെ പദ്ധതികളെന്നും രാജീവ് ചന്ദ്രശേഖറുമായി ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. ഈ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കുന്നതിനും കണ്ണമ്മൂലയിലെ ജനങ്ങൾക്ക് യഥാർത്ഥ പുരോഗതിയും വികസനവും ഉറപ്പാക്കുന്നതിനും എല്ലാവിധ പിന്തുണയും സഹായവും ബിജെപി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തു.
വാർഡിലെ വോട്ടർമാരുടെയും റസിഡന്റ്‌സ് അസോസിയേഷനുകളുടെയും മറ്റ് സംഘടനകളുടെയും അഭിപ്രായങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ ഗ്രീൻ ഫ്‌ളോ കണ്ണമ്മൂല എന്ന വികസന പത്രികയാണ് പാറ്റൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം ചേർന്ന ജനസഭയുടെ തീരുമാനമനുസരിച്ച് മൂന്ന് മുന്നണി സംവിധാനങ്ങൾക്കും സമർപ്പിച്ചത്. യുഡിഎഫ് മേയർ സ്ഥാനാർഥി കെ.എസ്. ശബരീനാഥനെയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെയും എൽഡിഎഫിന്റെ മേയർ സ്ഥാനാർഥി ആർ.പി. ശിവജിയേയും നേരിൽ സന്ദർശിച്ചാണ് രാധാകൃഷ്ണൻ വികസന പത്രിക കൈമാറിയത്. ബിജെപി മേയർ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാലാണ് സംസ്ഥാന അധ്യക്ഷനെ കണ്ടത്.
ജയിച്ച രണ്ടു സ്വതന്ത്രരെ ഒപ്പം കൂട്ടി കേവല ഭൂരിപക്ഷമുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാറ്റൂർ രാധാകൃഷ്ണൻ മറ്റ് മുന്നണിയിലെ നേതാക്കളെ സന്ദർശിച്ചതിനൊപ്പം രാജീവ് ചന്ദ്രശേഖറുമായും കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.


