Mantis Partners Sydney
Thursday, February 12, 2026
Mantis Partners Sydney
Home » സാന്റാക്ലോസിന്റെ വീട്
കഥ - സാന്റാക്ലോസിന്റെ വീട്

സാന്റാക്ലോസിന്റെ വീട്

കഥ

by Editor

ഓർമ്മപ്പുസ്‌തകത്തിലെ കീറിയ താളുകളിൽ ഇനിയും മാഞ്ഞുപോകാത്ത ചിലതുണ്ട്. അത് ചിത്രമായും, എഴുത്തായും, വാക്കുകളായും അങ്ങനെ കിടക്കുന്നു. അതിലെല്ലാം ഒരു ചെറിയ പെൺകുട്ടി ഉണ്ട്, സ്വപ്‌നം കാണുന്ന, ഉത്തരധ്രുവത്തിൽ പോയി ജീവിക്കണം ജീവിക്കാൻ സാധിച്ചില്ലെങ്കിലും ഒരിക്കൽ അവിടെ മഞ്ഞുപാളികൾക്കിടയിലൂടെ ഒന്ന് നടക്കാൻ എങ്കിലും സാധിക്കണേ എന്ന് മോഹിച്ചവൾ,

എന്തിനാണ് അന്ന് അങ്ങനെയൊക്കെ ആലോചിച്ചതെന്നു അറിയില്ല. എവിടെയോ വായിച്ചപ്പോൾ തോന്നിയ മോഹം. വേനൽക്കാലത്ത് അർദ്ധരാത്രി സൂര്യനെ കാണാൻ, പിന്നെ ശൈത്യകാലത്ത് എവിടെയോ മറഞ്ഞ സൂര്യനെ കാത്തിരിക്കൽ.
ഇനി അവിടെ പോകാൻ സാധിച്ചില്ലെങ്കിൽ ഫിൻലാൻഡ് ആണെങ്കിലും മതി അവിടെ പോകാൻ ആഗ്രഹിച്ചത് പ്രധാനമായിട്ടു റൊവാനിയമിയിലുള്ള (Rovaniemi) സാന്റാ ക്ലൗസിന്റെ വീട് കാണാനാണ് .

കല്യാണം കഴിഞ്ഞപ്പോൾ ബെഞ്ചമിൻ ചോദിച്ചു “മെർലിന്‌ ഹണിമൂണിന് എവിടെ പോകണം ?”
എനിക്ക് അന്റാർട്ടിക്കയിൽ പോകണം അല്ലെങ്കിൽ ഫിൻലാൻഡ് ആണെങ്കിലും മതി”
ഉത്തരം പറയാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു കുറച്ചു സമയത്തിന് ശേഷം
തമാശ പറഞ്ഞതാ ?”
“തമാശ ഒന്നുമല്ല, എനിക്കറിയാം അവിടെയൊന്നും പോകാൻ പറ്റില്ലായെന്നു .. ചോദിച്ചപ്പോൾ ആഗ്രഹം പറഞ്ഞു എന്ന് മാത്രം”
“നമുക്ക് ഊട്ടി, കൊടൈക്കനാൽ ഈ സ്ഥലത്തെ തണുപ്പ് തത്കാലം മതി”

വർഷങ്ങളോളം ബെഞ്ചമിൻ അത് പറഞ്ഞു കളിയാക്കിയിരുന്നു.
ഒരാൾക്ക് സാന്റാ ക്ലൗസിന്റെ വീട് കാണണംപോലും അതങ്ങു ഫിൻലാന്റിൽ” അതുകേൾക്കുമ്പോൾ സത്യത്തിൽ ദേഷ്യം വരും. പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത് എന്ന് പറഞ്ഞപോലെ
“ഫിൻലൻഡിനെ കളിയാക്കരുത്, നിങ്ങളുടെ കൈയ്യിൽ ഇരിക്കുന്ന ഈ നോക്കിയ ഫോൺ ഉണ്ടല്ലോ, അത് അവിടെ ഉണ്ടാക്കിയതാ, ആയിരം തടാകങ്ങളുടെ നാടാണത്”
വായന ഇല്ലാത്ത, പൊതുവിജ്ഞാനം ഒന്നും അറിയാത്ത ഈ പലചരക്കുകടക്കാരനെ ആണല്ലോ തനിക്കു ദൈവം വെച്ചിരുന്നത്” പക്ഷെ അമ്മച്ചിക്ക് ബഞ്ചമിനെ കുറ്റം പറയുന്നത് തീരെ ഇഷ്ടമില്ല. അമ്മയുടെ പ്രിയ മരുമകനാണ് ബെഞ്ചമിൻ.

മറ്റേ മരുമകനെപോലെയല്ല. ചില്ലിക്കാശ് കളയില്ല, ആഴ്ചയിൽ ഒന്നെങ്കിലും അമ്മച്ചിയെ കാണാൻ വരും, അമ്മച്ചിക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും കൈയ്യിൽ കരുതും. വയ്യാഴിക പറഞ്ഞാൽ ഡോക്ടറെ കാണിക്കാൻ കൂട്ടികൊണ്ടു പോകും, സ്വന്തം മകനുപോലുമില്ലാത്ത കരുതലാണ്.
ഇന്നു പലചരക്കു കടയുടെ സ്ഥാനത്തു രണ്ടു സൂപ്പർ മാർക്കറ്റ്. ഒന്നിനും ഒരു കുറവില്ല. ഇങ്ങനെ ഒരു മകനെ കിട്ടാൻ ഭാഗ്യം ചെയ്യണം,

യാത്ര പോകുന്ന കാര്യം മാത്രം പറയേണ്ട. വർഷത്തിൽ ഒരിക്കൽ വേളാങ്കണ്ണിക്കല്ലാതെ എങ്ങും പോകില്ല, സമയമില്ല.
പെണ്മക്കളെ രണ്ടുപേരെയും അവരുടെ ഇഷ്ടത്തിന് പഠിപ്പിച്ചു, ഒരാൾ ടീച്ചർ ആയി, അവളുടെ കല്യാണം കഴിഞ്ഞു, രണ്ടാമത്തവൾ നഴ്സിംഗ് പഠിക്കുന്നു, അപ്പയുടെ സ്വന്തം അമ്മു, അമല ബെഞ്ചമിൻ.

പെട്ടെന്നാണ് ഒരു ദിവസം ബെഞ്ചമിൻ കുഴഞ്ഞു വീണത്, മസ്തിഷ്ക രക്തസ്രാവം, ഒരു മാസം ആശുപത്രിയിൽ കിടന്നു, തിരികെ ആംബുലൻസിൽ ബഞ്ചമിനെ തിരികെ കൊണ്ടുവന്നപ്പോൾ തൻ്റെ ജീവിതം അവിടെ അവസാനിച്ചു എന്ന് മെർലിൻ കരുതി.

തൻ്റെ ശാഠ്യത്തിനും, മാറുന്ന ഓരോ മാനസികാവസ്ഥക്കും കൂടെ നിന്നയാൾ. താമാശക്കു വല്ലതും പറയുമെന്നൊഴിച്ചാൽ ഒരിക്കലും കയർത്തുപോലും സംസാരിച്ചിട്ടില്ല.
സ്വന്തം കഠിനാദ്ധ്വാനംകൊണ്ട് മുൻപോട്ടു വന്നയാൾ. അല്ലേലും ദൈവം അങ്ങനെയാ, നല്ലവരെ വേഗം കൂട്ടിക്കൊണ്ടുപോകും.

ബെഞ്ചമിൻ ജീവിച്ചിരുന്ന കാലം സ്നേഹിക്കപ്പെടുന്നു എന്ന് തോന്നിയിട്ടില്ല, പക്ഷെ അയാൾ സ്നേഹം മാത്രമായിരുന്നു. നമ്മൾ അർഹിക്കുന്നതിലും കൂടുതൽ കിട്ടുമ്പോൾ അതിനു വിലയില്ല എന്ന് മനസ്സിലായി. കുറച്ചുകൂടെ അയാളെ സ്നേഹിക്കാമായിരുന്നു, നല്ല വാക്കുകൾ പറയാമായിരുന്നുവെന്നു മെർലിന്‌ തോന്നി.
“ഞാനുണ്ട്‌ നിനക്കെന്നു” പറഞ്ഞയാൾ എവിടെ ? നഷ്ടമായപ്പോൾ ഇല്ലാതായതു അസ്തിത്വവും നിഴലും അല്ല നിഴലിനും കൂട്ടായിരുന്ന മറ്റൊരു നിഴലായിരുന്നു ബെഞ്ചമിൻ.

ഒരു വർഷം കടന്നു പോയി, കടയിലെ കാര്യങ്ങൾക്കു മൂത്ത മരുമകനും, മകളും സഹായിച്ചു. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭാവം ഉണ്ടായി. അത് സ്വാഭാവികം.
ഒരു ദിവസം, ഓഫീസിലെ മേശയുടെ വലിപ്പിൽനിന്നും, ഒരു കവർ മരുമകന് കിട്ടി, കേരളത്തിലുള്ള കുറെ ട്രാവൽ ഏജൻസികളുടെ ലഘുലേഖകൾ.
“അപ്പ, അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകാൻ പ്ലാൻ ഇട്ടിരുന്നോ”
“ഇല്ല , എന്താ”
“ഫിൻലൻഡിലെ യാത്രയുടെ വിവരങ്ങൾ അടങ്ങിയ കുറെ ബ്രോഷുർ ഒരു കവറിൽ കിട്ടി, പ്രത്യേകിച്ചു ലാപ്‌ലാന്റിലേക്കുള്ളത്”

മോൾ ആ കവർ മെർലിനെ ഏല്പിച്ചു.
ഫിൻലൻഡും, ലാപ്‌ലാൻഡും കൈയ്യിൽ ഇരുന്നു വിറച്ചു.
മക്കളോട് പഴയ ഒരു ആഗ്രഹത്തിന്റെ കഥ അപ്പനോട് പറഞ്ഞതവൾ പിന്നെയും ആവർത്തിച്ചു.
അപ്പക്ക് അമ്മയെ അവിടെ കൊണ്ടുപോകാൻ ആഗ്രഹം ഉണ്ടായിരുന്നു.
“സ്കൂൾ അവധിയാകട്ടെ, നമ്മൾ അവിടെ പോയിരിക്കും “
ബെഞ്ചമിൻ ശേഖരിച്ചു വെച്ച കടലാസുകളിൽ മെർലിൻ കണ്ടത്, ആ ചിരിയായിരുന്നു. ഞാനുണ്ട് എന്ന് പറഞ്ഞു പൊതിഞ്ഞു പിടിക്കുന്ന ആ കൈകൾ.

ഈ പ്രപഞ്ചത്തിന്റെ മുഴുവൻ സ്നേഹം പറയാതെ പോയ ബെഞ്ചമിൻ എന്തെല്ലാമോ പറഞ്ഞ് അവളെ കളിയാക്കി ചിരിച്ചു .

പുഷ്പമ്മ ചാണ്ടി

(ഫിൻലാൻഡ്‌ സാന്താക്ലോസ്സിന്റെ രാജ്യം എന്ന് കൂടി അറിയപ്പെടുന്നു. രാജ്യത്തെ വടക്കൻ പ്രദേശമായ ലാപ്‌ലാന്റിലാണ്‌ (Lapland) ക്രിസ്മസ്‌ അപ്പൂപ്പൻ ജീവിക്കുന്നത്‌ എന്നാണ്‌ വിശ്വാസം.)

കോർപ്പറേറ്റ് ഗോഡസ്സ്

Send your news and Advertisements

You may also like

error: Content is protected !!